ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ പുസ്തകം പ്രസിദ്ധീകരിക്കില്ലെന്ന് റിപ്പോർട്ട്. ‘നിലാവ് കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥ തൽക്കാലം പിൻവലിക്കുന്നുവെന്ന് എസ്.സോമനാഥ് പറഞ്ഞു. മുൻ ഐഎസ്ആർഒ ചെയർമാനെ കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്നാണ് സംഭവം. കോപ്പി പിൻവലിക്കണമെന്ന് എസ് സോമനാഥ് പ്രസാധകരോട് നിർദ്ദേശിച്ചു. കൂടുതൽ വിവാദം വേണ്ടെന്ന് പ്രസാധകരോട് സോമനാഥ് പറഞ്ഞു. യുവജനങ്ങളെ പ്രചോദിപ്പിക്കാനാണ് ആത്മകഥയിലൂടെ ആഗ്രഹിച്ചതെന്നും സോമനാഥ് പറഞ്ഞു.
ഷാർജ ഫെസ്റ്റിവലിൽ പുസ്തക പ്രകാശനം നടത്തില്ല. ഇതേതുടർന്ന് എസ്.സോമനാഥ് ഷാർജ യാത്ര റദ്ദാക്കുകയായിരുന്നു. മുൻ ഐഎസ്ആർഒ ചെയർമാൻ കെ. ശിവനെതിരെ ഗുരുതര ആരോപണങ്ങളാണ് എസ്. സോമനാഥിന്റെ ആത്മകഥയിലുള്ളത്. താൻ ചെയർമാനാകാതിരിക്കാൻ കെ. ശിവൻ ശ്രമിച്ചെന്നും ചന്ദ്രയാൻ രണ്ട് പരാജയത്തിന് കാരണം പല നിർണായക പരീക്ഷണങ്ങളും പൂർത്തിയാക്കാതെ ദൗത്യം നടപ്പാക്കിയതാണെന്നുമാണ് ‘നിലാവ് കുടിച്ച സിംഹങ്ങൾ’ എന്ന പുസ്തകത്തിൽ സോമനാഥ് പറയുന്നു.
വിസ്എസ്സി മേധാവി സ്ഥാനത്ത് നിന്ന് ഇസ്രോ മേധാവിയായി ഉയർന്ന കെ.ശിവൻ തന്റെ കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ പ്രതിസന്ധികൾ സൃഷ്ടിച്ചുവെന്നാണ് സോമനാഥിന്റെ ആരോപണം. അർഹതപ്പെട്ട വിഎസ്എസ്സി മേധാവി സ്ഥാനം ആറ് മാസത്തോളം വൈകിച്ചു. പിന്നീട് സ്ഥാനക്കയറ്റം കിട്ടിയപ്പോഴും പലതരത്തിൽ ശ്വാസംമുട്ടിച്ചു. നിർണായക ഘട്ടങ്ങളിൽ അകറ്റി നിർത്തി. ഒരു ഇസ്രോ മേധാവിയും തന്റെ മുൻഗാമിയെക്കുറിച്ച് ഇത്തരം ആരോപണങ്ങൾ പൊതുമധ്യത്തിൽ ഉന്നയിച്ചിട്ടില്ല.
പല നിർണായക ദൗത്യങ്ങളിലും കെ.ശിവന്റെ തീരുമാനങ്ങൾ പ്രതികൂല ഫലമുണ്ടാക്കിയെന്നും നിലാവ് കുടിച്ച സിംഹങ്ങളിൽ സോമനാഥ് പറയുന്നു. ചന്ദ്രയാൻ രണ്ട് വിക്ഷേപണം വളരെ തിടുക്കത്തിൽ നടത്തിയെന്നതാണ് പ്രധാന ആരോപണങ്ങളിലൊന്ന്. ആവശ്യമായ പരീക്ഷണങ്ങൾ പൂർത്തിയാക്കാതെ ദൗത്യവുമായി മുന്നോട്ട് പോകാനുള്ള ശിവന്റെ തീരുമാനമാണ് പരാജയത്തിലേക്ക് നയിച്ചതെന്നാണ് സോമനാഥിന്റെ നിലപാട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb