തൃശൂർ: എട്ടാം ക്ലാസുകാരനായ അദ്വൈതിന്റെ സമയോചിത ഇടപെടലിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് അമ്മയും അമ്മൂമ്മയും ഉൾപ്പെടെ നാലു പേർ. അമ്മയ്ക്കൊപ്പം ബന്ധു വീട് സന്ദർശിക്കുന്നതിനിടയിലായിരുന്നു സംഭവം.
നിലവിളികേട്ട് ഓടിച്ചെല്ലുമ്പോൾ അമ്മയും അമ്മൂമ്മയുമുൾപ്പെടെ നാലുപേർ ഷോക്കേറ്റ് പിടയുന്നതാണ് അദ്വൈത് കണ്ടത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. തൊട്ടടുത്തുകിടന്ന തറയോടിന്റെ കഷണമെടുത്ത് അലൂമിനിയം തോട്ടിയിലേക്ക് ആഞ്ഞെറിഞ്ഞു. ഏറ് കൃത്യമായി തോട്ടിയിൽ കൊണ്ടു. തോട്ടി കമ്പിയിൽനിന്ന് തെന്നിമാറി.
‘‘സ്കൂളിൽ പഠിച്ചത് ഓർമവന്നു. വൈദ്യുതി കടത്തിവിടാത്ത വസ്തുക്കൾ ഉപയോഗിച്ചുവേണം ഷോക്കേറ്റവരെ രക്ഷിക്കാനെന്ന്. കൈയിൽ കിട്ടിയത് ഒരു ടൈൽ കഷണം. അതെടുത്ത് ആഞ്ഞെറിഞ്ഞു’’- അദ്വൈത് പറയുന്നു.
ചക്കയിടാൻ ശ്രമിക്കുന്നതിനിടെ അദ്വൈതിന്റെ അമ്മ ധന്യ (38)യ്ക്കാണ് ആദ്യം ഷോക്കേറ്റത്. കൈയിലിരുന്ന അലുമിനിയം തോട്ടി വഴുതി വൈദ്യുതി ലൈനിൽ തട്ടി.
ഷോക്കേറ്റ് തോട്ടിയടക്കം തെറിച്ചുവീണ ധന്യയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ച അമ്മ ലളിത(65)യ്ക്കും ഷോക്കേറ്റു. ഇവരെ രക്ഷിക്കാൻ നോക്കിയ അയൽവാസി റോസി(60)യും തെറിച്ചുവീണു. ഇവരെ പിടിച്ച ധന്യയുടെ സഹോദരി ശുഭയ്ക്കും(40) ഷോക്കേറ്റു.