തിരുവനന്തപുരം: പിതൃതർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രത്തിലേക്കു പോയ അമ്മയെയും മകനെയും തടഞ്ഞ് 2000 രൂപ പിഴ ഈടാക്കിയ ശേഷം 500 രൂപയുടെ രസീത് നൽകിയ സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. സിപിഒ അരുൺ ശശിയെയാണ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കർക്കടക വാവ് ബലിതർപ്പണത്തിനായി യാത്ര ചെയ്ത ശ്രീകാര്യം വെഞ്ചാവോട് ശബരി നഗറിലെ നവീനി(19)നെയും അമ്മയെയുമാണ് പൊലീസ് പിഴ ഈടാക്കി തിരിച്ചയച്ചത്. പിതൃബലിയിടാനായി അമ്മയുമായി പോകുമ്പോൾ പൊലീസ് കാർ തടഞ്ഞു നിർത്തി തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. വീട്ടിലേക്കു പോകാൻ നവീൻ കാർ പിന്നിലേക്ക് എടുക്കുമ്പോൾ പൊലീസുകാരൻ എത്തി 2000 രൂപ പിഴയൊടുക്കിയിട്ട് പോയാൽ മതി എന്നു പറഞ്ഞു. തുടർന്നു നവീനിനെയും അമ്മയെയും ശ്രീകാര്യം സ്റ്റേഷനിലേക്കു കൊണ്ടു പോയി 2000 രൂപ പിഴയായി വാങ്ങിയ ശേഷം 500 രൂപയുടെ രസീതു നൽകുകയായിരുന്നുവെന്ന് നവീൻ പറയുന്നു.
അതേസമയം, ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിന് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം 2000 രൂപ പിഴ ഈടാക്കിയെന്നും രസീതിൽ തുക എഴുതിയതിൽ പറ്റിയ പിശകാണെന്നും ശ്രീകാര്യം എസ്എച്ച്ഒ അഭിലാഷ് ഡേവിഡ് അറിയിച്ചു.