ചണ്ഡീഗഢ്: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായ സമരത്തിനിടെ ജൂലായ് 11ന് ഹരിയാനയിലെ സിര്‍സ ജില്ലയിൽ ഡെപ്യൂട്ടി സ്പീക്കറും ബി.ജെ.പി നേതാവുമായ രണ്‍ബീര്‍ ഗംഗ്‌വയുടെ കാർ ആക്രമിച്ചെന്നാരോപിച്ച് നൂറിലേറെ കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. കര്‍ഷക നേതാക്കളായ ഹര്‍ചരണ്‍ സിങ്, പ്രഹ്‌ളാദ് സിങ് തുടങ്ങിയവരുടെ പേരുകള്‍ എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീം കോടതി നിരീക്ഷണം നടത്തിയതിനു തൊട്ടുപിന്നാലെയാണ് സമരം ചെയ്ത കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹ കെസടുത്തതായുള്ള വാര്‍ത്ത പുറത്തുവരുന്നത്. കേന്ദ്രസര്‍ക്കാരിനെതിരേ സമരം നടത്തുന്ന കര്‍ഷക സംഘടനകളിലൊന്നായ സംയുക്ത കിസാന്‍ മോര്‍ച്ച, കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹം ചുമത്തി കേസെടുത്ത നടപടിയെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. വാസ്തവവിരുദ്ധവും ബാലിശവും കെട്ടിച്ചമച്ചതുമായ കുറ്റങ്ങളാണ് കര്‍ഷകര്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.