ലണ്ടൻ: കോവിഡിനെ ചെറുക്കാൻ യുകെയിൽ വികസിപ്പിച്ചെടുത്ത പുതിയ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി. ലണ്ടൻ ഇംപീരിയൽ കോളജിൽ പ്രൊഫ.റോബിൻ ഷട്ടോക്കിന്‍റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത വാക്സിനാണ് മനുഷ്യരിൽ പരീക്ഷിക്കുന്നത്. നേരത്തെ മൃഗങ്ങളിൽ വാക്സിൻ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമായിരുന്നു. ഫലപ്രദമായ പ്രതിരോധ പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് ഇപ്പോൾ മനുഷ്യരിൽ പരീക്ഷിക്കുന്നത്.
ഏതാണ്ട് മുന്നൂറോളം ആളുകൾ വാക്സിൻ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് എത്തിയിട്ടുണ്ട്. വരും ആഴ്ചകളിൽ ഇവരിൽ മരുന്ന് പരീക്ഷിക്കും. ലോകത്തെ മുഴുവനായി വ്യാപിച്ച മഹാമാരിയെ ചെറുക്കാനുള്ള വാക്സിനുകൾക്കായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. 120ഓളം വാക്സിൻ പരീക്ഷണങ്ങൾ നടന്നു വരുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ആദ്യഘട്ടത്തിലെ പ്രതിരോധ പരീക്ഷണം പൂർത്തിയാക്കിയ ശേഷം ഒക്ടോബറിൽ രണ്ടാംഘട്ടം നടത്താനാണ് ഇംപീരിയല്‍ ടീമിന്‍റെ നീക്കം. ആ ഘട്ടത്തിൽ ആറായിരം പേരിലാകും വാക്സിൻ പരീക്ഷിക്കുക. 2021ഓടെ വാക്സിൻ ജനങ്ങളിലേക്ക് എത്തിക്കാമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.