ലണ്ടൻ: ബ്രിട്ടനിലെ നോട്ടിംങ്ങാമിൽ മലയാളി ദമ്പദിമാർക്ക് ബംബറടിച്ചത് ഒന്നരക്കോടിയിലേറെ വിലവരുന്ന ലാംബോഗിനി കാറും 20,000 പൗണ്ടും. നോട്ടിംങ്ങാം സിറ്റി ഹോസ്പിറ്റലിലെ നഴ്സായ ലിനറ്റ് ജോസഫിനെയും ഭർത്താവ് ഷിബു പോളിനെയുമാണ് കോവിഡിന്റെ ദുരിതകാലത്ത് ഭാഗ്യദേവത കടാക്ഷിച്ചത്. ആഴ്ചതോറുമുള്ള ബിഒടിബി ഡ്രീം കാർ കോംപറ്റീഷിലാണ് ഷിബുവിനും ഭാര്യയ്ക്കും 195,000 പൗണ്ട് വിലയുള്ള ലംബോഗിനി ഊറസും 20,000 പൗണ്ട് ക്യാഷ്പ്രൈസും ലഭിച്ചത്.
വിവിധ എയർപോർട്ടുകൾ കേന്ദ്രീകരിച്ചും ഓൺലൈനായും ഇരുപതു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബിഒടിബി എന്നറിയപ്പെടുന്ന ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് കാർ ആൻഡ് ലൈഫ്സ്റ്റൈൽ കോംബറ്റീഷൻ കമ്പനി. ഇരുവരെയും ഈ സന്തോഷവാർത്ത അറിയിക്കുന്ന രംഗങ്ങൾ കമ്പനി തന്നെ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
ചൊവ്വാഴ്ച വൈകുന്നേരമാണ് ലംബോഗിനി സമ്മാനമായി ലഭിച്ച വിവരം കമ്പനി അധികൃതർ ഷിബുവിനെ വിളിച്ചറിയിക്കുന്നത്. ആദ്യം വിശ്വസിക്കാനായില്ലെന്ന് ഷിബു മനോരമ ന്യൂസിനോടു പറഞ്ഞു.
കോട്ടയം ജില്ലയിലെ വെളളൂരിൽ പടിഞ്ഞാറെവാലയിൽ പി.ഒ.പൈലിയുടെ മകനാണ് ഷിബു. മുട്ടുചിറ പഴുക്കാത്തറ ജോസഫിന്റെ മകളാണ് ലിനറ്റ്. നേരത്തെ കേംബ്രിഡ്ജിൽ ആയിരുന്ന ഷിബുവും ഭാര്യയും ഏതാനും ആഴ്ചകൾക്കു മുൻപാണ് നോട്ടിംങ്ങാമിലേക്ക് താമസം മാറിയത്. മൂന്നുവർഷം മുൻപാണ് ലിനറ്റ് ബ്രിട്ടനിലെത്തിയത്. സൗണ്ട് എൻജിനീയറായ ഷിബു ഒരു വർഷം മുൻപും.
നോട്ടിംങ്ങാമിലെ പുതിയ വീട്ടിൽ എത്തിപ്പോൾ ലോക്ഡൗണിന്റെ വിരസതയകറ്റാനാണ് ഓൺലൈിൽ ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് കളിച്ചുതുടങ്ങിയത്. മൂന്നാമത്തെ കളിയിൽ ഭാഗ്യം തുണച്ചു. ആദ്യം ഏതാനും ടിക്കറ്റെടുത്തെങ്കിലും ഫലമുണ്ടായില്ല. പിന്നീട് രണ്ട് ടിക്കറ്റെടുത്തു. ഒടുവിൽ ഒരു ടിക്കറ്റുകൂടിയെടുത്ത് കളി അവസാനിപ്പിച്ചിരിക്കുമ്പോഴാണ് ഭാഗ്യത്തിന്റെ വിളിയെത്തിയതെന്ന് ഷിബു പറഞ്ഞു.
കാറിനു പകരം പണം വാങ്ങാനാണ് ഷിബുവും ഭാര്യയും തീരുമാനിച്ചിരിക്കുന്നത്. വലിയ നികുതിയും ഇൻഷുറൻസും മെയിന്റനൻസ് തുകയുമെല്ലാം താങ്ങാനാകില്ലെന്ന യാഥാർധ്യമാണ് വിവേകപൂർവം പണം വാങ്ങാനുള്ള തീരുമാനത്തിനു പിന്നിൽ.
കമ്പനി അധികൃതർ ഈ സന്തോഷവാർത്ത ഷിബുവിനെയും ഭാര്യയെയും വീട്ടിലെത്തി നേരിട്ട് അറിയിക്കുന്നതും, ലബോഗിനിയിൽ കയറ്റി ഇരുത്തുന്നതിന്റെയുമെല്ലാം വിഡിയോ നവമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
ഏതാനും വർഷങ്ങൾക്കു മുമ്പ് നോട്ടിങ്ങാമിൽ തന്നെയുള്ള മറ്റൊരു മലയാളിക്ക് ഫെരാരി കാർ ഇതേ കമ്പനിയിൽ നിന്നും സമ്മാനമായി ലഭിച്ചിരുന്നു.