കൊച്ചി: ചുരിദാർ ധരിച്ച് യാത്ര ചെയ്യാനെത്തിയതിനാൽ വിമാനത്താവളത്തിൽ അവഗണനയുണ്ടായെന്ന് സ്വിസ് പൗരത്വമുള്ള കൂത്താട്ടുകുളം സ്വദേശിനിയായ യുവതി. സൂറിച്ചിൽ വിദ്യാർഥിനിയായ ബിബിയ സൂസൻ കക്കാട്ടിനാണ് കഴിഞ്ഞ ദിവസം വിമാനക്കമ്പനി ജീവനക്കാരിൽനിന്നു മോശം പെരുമാറ്റവും അവഗണനയുമുണ്ടായത്.
സ്വന്തം വിവാഹത്തിനായി നാട്ടിലെത്തിയ ബിബിയയെ കൃത്യമായ കാരണം പറയാതെ ശ്രീലങ്കൻ എയർവേയ്സ് യാത്ര നിഷേധിക്കുകയായിരുന്നു. കോളജിൽ അത്യാവശ്യമായി എത്തേണ്ടതിന് മടങ്ങിപ്പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ദുരനുഭവം. ഓൺലൈൻ വഴി ഖത്തർ എയർവേയ്സാണ് ടിക്കറ്റ് നൽകിയത്. ടിക്കറ്റുണ്ടായിട്ടും യാത്ര നിഷേധിച്ചതിനെതിരെ ഖത്തർ എയർവേയ്സ്, ശ്രീലങ്കൻ എയർവേയ്സ് എന്നിവർക്കെതിരെ ബിബിയ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒടുവിൽ കൂടിയ നിരക്കിൽ മറ്റൊരു കമ്പനിയുടെ ടിക്കറ്റെടുത്താണ് സൂറിച്ചിലേക്കു പോയത്.
ചുരിദാറിട്ട് ഒരു സാധാരണ പെൺകുട്ടിയായാണ് വിമാനത്തിൽ കയറാൻ പോയത്. ഏതോ നാട്ടിൻപുറത്തുള്ള പെൺകുട്ടിയാണെന്നാണ് അവർ ആദ്യം കരുതിയത്. പിന്നെയാണ്ഞാൻ സ്വിസ് സിറ്റിസൺ ആണെന്ന് അവർക്കു മനസ്സിലായത്. അതേസമയം തന്നെ മറ്റൊരാളോട്, ആരോടും ഒന്നും പറയരുത്, സ്വന്തം റിസ്കിൽ കയറ്റുകയാണ് എന്നു പറയുന്നതു കേട്ടു. അദ്ദേഹം നല്ല വേഷം ധരിച്ചാണു വന്നത്. ഇതിനിടെ സഹോദരൻ സംഭവം വിമാനത്താവളത്തിലെ പൊലീസിനെ വിളിച്ചു പറഞ്ഞു. പൊലീസ് എത്തിയ ശേഷമാണ് അവർ സംസാരിക്കാൻ തയാറായത്. രണ്ട് എയർലൈൻസിനോടും ചോദിക്കുമ്പോൾ അറിയില്ല, റീഫണ്ട് തരില്ല എന്നാണ് പറഞ്ഞത്. യാത്ര നിഷേധിച്ചതു കാണിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ബിബിയ മാധ്യമങ്ങളോട് പറഞ്ഞു.