ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ വീണ്ടും കെട്ടിടങ്ങൾ നിർമ്മിച്ച് ചൈന. അറുപതോളം കെട്ടിടങ്ങൾ ചൈന നിർമ്മിച്ചതായി പുതിയ ഉപഗ്രഹചിത്രം വ്യക്തമാക്കുന്നു. അരുണാചലിൽ ചൈന നിർമ്മിച്ച കെട്ടിടങ്ങളെക്കുറിച്ച് ജനുവരിയിൽ എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് പിന്നീട് പെന്റഗൺ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അറുപതോളം കെട്ടിടങ്ങൾ കൂടി അരുണാചലിൽ ചൈന നിർമ്മിച്ചതായുള്ള റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
ആദ്യം നിർമിച്ച കെട്ടിടങ്ങളുടെ 93 കിലോ മീറ്റർ കിഴക്ക് മാറിയാണ് ഇപ്പോൾ പുതിയ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. 2019ൽ ഈ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള കെട്ടിടങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ പുതുതായി പുറത്തുവിട്ട ഉപഗ്രഹ ചിത്രത്തിൽ ഇവിടെ ചൈന നിർമ്മിച്ച കെട്ടിടങ്ങളുടെ ദൃശ്യങ്ങൾ കാണാൻ സാധിക്കും.
മറ്റൊരു രാജ്യത്തിന്റേയും ഭൂമി കൈവശപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്നും ഏതെങ്കിലും രാജ്യം ഇന്ത്യയെ ഉറ്റു നോക്കിയിട്ടുണ്ടെങ്കിൽ അതിന് തക്കതായ മറുപടി നൽകിയിട്ടുണ്ടെന്നും ഇന്ത്യയുടെ ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കാൻ രാജ്യത്തെ ധീരരായ സൈനികർക്ക് സാധിക്കുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.