ന്യൂഡൽഹി: എയർലൈൻ കമ്പനിയായ എയർ ഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ലയിപ്പിക്കാൻ ഒരുങ്ങി ടാറ്റ. എയർ ഇന്ത്യ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇരു കമ്പനികളുടെയും ലയനം ഉണ്ടായേക്കും.
എയർ ഇന്ത്യയെ ടാറ്റ വാങ്ങിയതോടെ, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉപകമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും ടാറ്റയുടെ ഭാഗമായിരുന്നു. എയർ ഏഷ്യ ഇന്ത്യയിൽ ടാറ്റയ്ക്ക് 84 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഒറ്റ കമ്പനി ആക്കുന്നതോടെ ജീവനക്കാരുടെ പുനർവിന്യാസവും സർവീസുകളുടെ ക്രമീകരണവും നടപ്പാക്കുന്നത് വഴി പരമാവധി വരുമാനം ഉറപ്പാക്കാൻ സാധിക്കുമെന്നാണു കണക്കുകൂട്ടൽ.
നിലവിൽ കടുത്ത സാമ്പത്തിക നഷ്ടത്തിലാണ് എയർ ഏഷ്യ ഇന്ത്യ പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മാത്രം നഷ്ടം 1,532 കോടി രൂപയാണ്. എയർ ഇന്ത്യ എക്സ്പ്രസിന് കഴിഞ്ഞ സാമ്പത്തിക വർഷം 500 കോടി രൂപ ലാഭമുണ്ടാക്കാൻ സാധിച്ചിരുന്നു. പ്രധാനമായും ഗൾഫ് രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് മലയാളി പ്രവാസികൾക്കടക്കം ഏറെ സഹായകരമാണ്.