വാഷിങ്ടൻ: യുഎസിലെ കാൻസസ് സ്റ്റേറ്റിൽ ദുരിതം വിതച്ച ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ പുറത്ത്. നൂറു കണക്കിനു വീടുകളും കെട്ടിടങ്ങളുമാണു ചുഴലിക്കാറ്റിൽ തകർന്നത്. കാലാവസ്ഥാ വിദഗ്ധനായ റീഡ് ടിമ്മറാണു വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കെട്ടിടങ്ങളുടെയും മറ്റും ഭാഗങ്ങൾ ഇളകിപ്പറക്കുന്നതു ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്.
ചുഴലിക്കാറ്റിൽ ആര്‍ക്കും ജീവൻ നഷ്ടമായിട്ടില്ല. നിരവധി പേർക്കു പരുക്കേറ്റു. അൻഡോവർ എന്ന സ്ഥലത്തുനിന്നും ഡ്രോണിൽ പകർത്തിയ വിഡിയോയാണു പുറത്തുവന്നത്. വിഡിയോ ദൃശ്യങ്ങൾ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചതല്ലാതെ ആർക്കും ജീവഹാനിയുണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
നാശനഷ്ടങ്ങൾ കണക്കാക്കാൻ മേഖലയിൽ ഡ്രോണുകളും വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾ നീക്കുന്നതിനാൽ അൻഡോവർ നഗരത്തിലേക്കുള്ള റോഡുകൾ അടച്ചിട്ടിരിക്കുകയാണെന്നു പൊലീസ് അറിയിച്ചു.