തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’ യുടെ തീരുമാനം അംഗീകരിക്കില്ലെന്ന് നടി മാലാ പാർവതി. യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വിജയ് ബാബുവിനെതിരെ നടപടി എടുക്കേണ്ടതാണെന്നു മാലാ പാർവതി ആവശ്യപ്പെട്ടു. വിജയ് ബാബു മാറിനിൽക്കുമെന്നു പറയുന്നത് അച്ചടക്ക നടപടിയല്ല. എക്സിക്യൂട്ടീവിൽനിന്നു മാറ്റിനിർത്തണമെന്നാണ് ഐസിസി ആവശ്യപ്പെട്ടത്.
‘അമ്മ’ എക്സിക്യൂട്ടീവിന്റേത് തെറ്റായ നടപടിയാണ്. ഇത് അംഗീകരിക്കാനാകില്ല. ശ്വേത മേനോനും കുക്കു പരമേശ്വരനും ആഭ്യന്തര പരാതി പരിഹാര സമിതിയിൽനിന്ന് രാജി നൽകുമെന്നാണു പറഞ്ഞത്. അമ്മയില്‍നിന്ന് ഒരു അംഗത്തെ പുറത്താക്കാൻ സാധിക്കില്ല. സ്ഥാനങ്ങളിൽനിന്നു മാറ്റാനാകുമെന്നും മാല പാർവതി മാധ്യമങ്ങളോടു പറഞ്ഞു.
‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് മാലാ പാർവതി രാജിവച്ചിരുന്നു. ലൈംഗിക പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണു രാജി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.