gnn24x7

സ്റ്റുഡന്റ് അക്കോമഡേഷൻ തട്ടിപ്പ്: മുന്നറിയിപ്പുമായി ഗാർഡ

0
116
gnn24x7

ലിവിങ് സർട്ടിഫിക്കറ്റ് പരീക്ഷാഫലവും തേർഡ് -ലെവൽ CAO ഓഫറുകളും പ്രഖ്യാപിച്ച സാഹചര്യത്തിൽ, വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള താമസസൗകര്യ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി An Garda Síochána. കോളേജുകളിലേക്ക് മടങ്ങുന്നവരും ആദ്യമായി പ്രവേശനം നേടുന്നവരും താമസസ്ഥലം അന്വേഷിക്കുന്ന ഈ കാലയളവിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായി നടക്കുന്നതെന്ന് ഗാർഡ അറിയിച്ചു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

2025-ലെ ആദ്യ ആറുമാസത്തിനിടെ താമസസൗകര്യവുമായി ബന്ധപ്പെട്ട തട്ടിപ്പ് പരാതികൾ 22 ശതമാനം വർധിച്ചു. ഈ കാലയളവിൽ ഏകദേശം 160 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ഇരകൾക്ക് മൊത്തം 3.85 ലക്ഷം യൂറോയുടെ നഷ്ടമുണ്ടായതായും ഗാർഡ വ്യക്തമാക്കി. 2024-ലെ മുഴുവൻ വർഷത്തിൽ രേഖപ്പെടുത്തിയ നഷ്ടം 6.17 ലക്ഷം യൂറോയായിരുന്നു.

2024-ലെ കണക്കുകൾ പ്രകാരം, താമസസൗകര്യ തട്ടിപ്പ് പരാതികളിൽ ഏകദേശം മൂന്നിലൊന്ന് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോളേജുകളിലേക്കുള്ള മടക്കത്തിന്റെ സമയമായ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ എല്ലാ വർഷവും ഇത്തരം തട്ടിപ്പുകളിൽ വർധന രേഖപ്പെടുത്തുന്നുണ്ട്. തട്ടിപ്പിന് ഇരയായവരിൽ 34 ശതമാനം പേർ 25 വയസ്സിൽ താഴെയുള്ളവരും 66 ശതമാനം പേർ 33 വയസ്സിൽ താഴെയുള്ളവരുമാണ്. ഇരകളിൽ 54 ശതമാനം പുരുഷന്മാരും 46 ശതമാനം സ്ത്രീകളുമാണ്.

എങ്ങനെയാണ് വാടക തട്ടിപ്പ് നടക്കുന്നത്?

വാടക തട്ടിപ്പിൽ, താമസസ്ഥലം വാടകയ്ക്ക് എടുക്കുന്നതിനായി സാധാരണയായി ഡെപ്പോസിറ്റ് തുക നൽകിയ ശേഷം ഇടപാട് വ്യാജമാണെന്ന് ഇര തിരിച്ചറിയുന്നതാണ് പതിവ്. ചില കേസുകളിൽ, തട്ടിപ്പുകാരൻ താൻ വിദേശത്താണെന്നും താമസസ്ഥലം കാണുന്നതിന് മുമ്പ് ഡെപ്പോസിറ്റ് നൽകണമെന്നും ആവശ്യപ്പെടും. പണം ലഭിച്ചാൽ പിന്നീട് ഇയാളെ ബന്ധപ്പെടാൻ സാധിക്കാതെ വരും.

മറ്റുചില സംഭവങ്ങളിൽ, ഒരേ താമസസ്ഥലം നിരവധി പേർക്ക് കാണിച്ചുകൊടുത്ത് ഓരോരുത്തരിൽ നിന്നും ഡെപ്പോസിറ്റ് വാങ്ങിയ ശേഷം തട്ടിപ്പുകാരൻ അപ്രത്യക്ഷമാകും. ചിലപ്പോൾ വാടകക്കാരൻ സ്ഥലത്തെത്തുമ്പോൾ പരസ്യത്തിൽ പറഞ്ഞ കെട്ടിടം നിലവിലില്ലെന്നോ, താമസസ്ഥലം ഇതിനകം മറ്റൊരാൾ കൈവശം വച്ചിരിക്കുകയാണെന്നോ, ലഭിച്ച താക്കോൽ പ്രവർത്തിക്കുന്നില്ലെന്നോ കണ്ടെത്താം.

ഹോട്ടൽ, ഗസ്റ്റ് ഹൗസ് എന്നിവയുടെ വ്യാജ ബുക്കിംഗുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പണം അടച്ച ശേഷം സ്ഥാപനത്തിലെത്തുമ്പോൾ ബുക്കിംഗ് രേഖകളില്ലെന്നോ പരസ്യപ്പെടുത്തിയ സ്ഥാപനം നിലവിലില്ലെന്നോ കണ്ടെത്തുന്നതാണ് ഇത്തരം തട്ടിപ്പുകളുടെ രീതി.

ശ്രദ്ധിക്കേണ്ട മുന്നറിയിപ്പ് സൂചനകൾ

ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോയുടെ നിർദേശപ്രകാരം താഴെ പറയുന്ന സാഹചര്യങ്ങളിൽ പ്രത്യേക ജാഗ്രത വേണം:

  • വാടക നിരക്ക് അസാധാരണമായി കുറഞ്ഞതാണെങ്കിൽ സംശയിക്കുക.
  • പരസ്യം സോഷ്യൽ മീഡിയയിൽ മാത്രം ലഭ്യമാകുക.
  • ഭൂവുടമയോ ഏജന്റോ മെസഞ്ചർ, വാട്സ്ആപ്പ് തുടങ്ങിയവ വഴി മാത്രം ആശയവിനിമയം നടത്തുക.
  • വിശദാംശങ്ങൾ ചോദിക്കുമ്പോൾ വ്യക്തതയില്ലാത്ത മറുപടികൾ ലഭിക്കുക.
  • “ഒറ്റത്തവണ ഓഫർ” അല്ലെങ്കിൽ “ഉടൻ പണം അയയ്ക്കുക” തുടങ്ങിയ അടിയന്തര സമ്മർദം സൃഷ്ടിക്കുക.
  • പരസ്യത്തിൽ അക്ഷരത്തെറ്റുകളോ വ്യാകരണപ്പിശകുകളോ വളരെ കുറച്ച് വിവരങ്ങളോ ചിത്രങ്ങളോ മാത്രമുണ്ടാകുക.
  • ഭൂവുടമ നേരിട്ട് സ്ഥലം കാണിക്കാൻ തയ്യാറാകാതിരിക്കുക.
  • വാടക കരാറിൽ ഒപ്പിടുന്നതിന് മുമ്പ് ഉടൻ പണം നൽകാൻ ആവശ്യപ്പെടുക.
  • പണം കാഷായോ ക്രിപ്റ്റോകറൻസിയായോ മറ്റ് തിരിച്ചുപിടിക്കാൻ ബുദ്ധിമുട്ടുള്ള മാർഗങ്ങളിലൂടെയോ നൽകാൻ ആവശ്യപ്പെടുക.
  • പണം അയക്കേണ്ട ബാങ്ക് അക്കൗണ്ട് മറ്റൊരു രാജ്യത്തുള്ളതാകുക.

താമസസ്ഥലം അന്വേഷിക്കുന്നവർക്ക് നിർദേശം

പരസ്യവും വസ്തുവും സംബന്ധിച്ച് സ്വതന്ത്രമായി പരിശോധന നടത്തണമെന്ന് ഗാർഡ നിർദേശിച്ചു. അംഗീകൃത ലെറ്റിങ് ഏജൻസികളെയോ കോളേജ്, സ്റ്റുഡന്റ് യൂണിയൻ തുടങ്ങിയ വിശ്വസനീയ സ്ഥാപനങ്ങളെയോ മാത്രം ആശ്രയിക്കണം. വ്യാജമോ ക്ലോൺ ചെയ്തതോ ആയ വെബ്‌സൈറ്റുകളെക്കുറിച്ചും ജാഗ്രത വേണം. വെബ് വിലാസം, കോൺടാക്ട് വിവരങ്ങൾ, സ്വകാര്യതാ നയം, റീഫണ്ട് നയം എന്നിവ പരിശോധിക്കണം.

താമസസ്ഥലം നേരിട്ട് കാണാതെ വാടകയ്ക്ക് എടുക്കരുത്. സാധ്യമെങ്കിൽ ഭൂവുടമയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി സ്ഥലം പരിശോധിക്കണം. കൃത്യമായ വിലാസം വാങ്ങി മാപ്പ് സേവനങ്ങളിലൂടെ പരിശോധിക്കുകയും പരസ്യത്തിലെ ചിത്രങ്ങൾ മറ്റിടങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടോയെന്ന് റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തുകയും വേണം. വസ്തു Residential Tenancies Board-ൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കാവുന്നതാണ്. പ്രദേശത്തെ സാധാരണ വാടക നിരക്കുകൾ മനസ്സിലാക്കി പരസ്യത്തിലെ വിലയുമായി താരതമ്യം ചെയ്യണമെന്നും ഗാർഡ നിർദേശിച്ചു.

പണമടയ്ക്കുമ്പോൾ ജാഗ്രത

കാഷ്, ക്രിപ്റ്റോകറൻസി, തിരിച്ചുപിടിക്കാൻ ബുദ്ധിമുട്ടുള്ള പണമിടപാട് മാർഗങ്ങൾ എന്നിവ ഒഴിവാക്കണമെന്ന് ഗാർഡ വ്യക്തമാക്കി. ഇടപാട് രേഖപ്പെടുത്താനും ആവശ്യമെങ്കിൽ പണം തിരിച്ചുപിടിക്കാനും കഴിയുന്ന വിശ്വസനീയമായ പണമടയ്ക്കൽ മാർഗങ്ങൾ ഉപയോഗിക്കണം. എല്ലാ ഇടപാടുകൾക്കും ഔദ്യോഗിക രസീതും വാടക കരാറും ഉറപ്പാക്കണം. പരിചയമില്ലാത്ത വ്യക്തികൾക്ക് വ്യക്തിപരമായ, സാമ്പത്തിക, സുരക്ഷാ വിവരങ്ങൾ കൈമാറരുത്. കുറഞ്ഞ നിരക്കിൽ കാഷ് ഇടപാടിന് പ്രേരിപ്പിക്കുന്ന ഓഫറുകളോടും ജാഗ്രത പാലിക്കണം.

തട്ടിപ്പിന് ഇരയായാൽ ഉടൻ ഗാർഡയെയും ബാങ്കിനെയും വിവരം അറിയിക്കണം. പണം തിരിച്ചുവിളിക്കുന്നതിനോ ഇടപാട് തടയുന്നതിനോ ബാങ്കിനോട് എത്രയും വേഗം നടപടി സ്വീകരിക്കാൻ ആവശ്യപ്പെടണമെന്നും അധികൃതർ അറിയിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും താമസസൗകര്യം കണ്ടെത്താനുള്ള തിരക്കിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ ആവശ്യമായ പരിശോധനകൾ നടത്തണമെന്നും സംശയകരമായ പരസ്യങ്ങളോ പണമിടപാടുകളോ കണ്ടാൽ അവയിൽ നിന്ന് പിന്മാറണമെന്നും An Garda Síochána അഭ്യർഥിച്ചു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7