തിരുവനന്തപുരം: ഇറ്റാലിയൻ സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച ശേഷം വര്‍ക്കലയിൽ സ്ഥിതി ഗൗരവമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. ഇറ്റാലിയൻ സ്വദേശിക്ക് 103 പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും ഇടപെട്ട്മു പ്പത് പേരുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഫലം നാളെ അറിയാം.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയിൽ വര്‍ക്കലയിൽ അടിയന്തര യോഗം ചേര്‍ന്നാണ് സ്ഥിതി വിലയിരുത്തിയത്.വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. പ്രാദേശിക തലത്തിൽ നിരീക്ഷണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി 10 പേരുള്ള ഒരു വാളണ്ടിയർ സമിതി വാർഡ് തലത്തിൽ രൂപീകരിച്ച് വീടുകളിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ തീരുമാനിച്ചു.
നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസി അധികൃതരുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയത് അടക്കം ചിലര്‍ അശ്രദ്ധമായി കാര്യങ്ങളെ കാണുന്നത് സാഹചര്യങ്ങളെ വഷളാക്കുകയാണെന്നും യോഗം വിലയിരുത്തി. കൊവിഡ് രോഗം വ്യാപനമുള്ള ഏഴ് രാജ്യങ്ങളിൽപ്പെട്ടവർ മടങ്ങി വരുമ്പോൾ സർക്കാർ തന്നെ വിമാനത്താവളങ്ങളിൽ നിന്ന് വീടുകളിലെത്തിക്കുന്നതിന് നടപടി എടുക്കാനും അവലോകന യോഗത്തിൽ തീരുമാനം ആയി.