കൊല്ലം: വാഹന പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ ‘കേവിഡ്’ ബാധയുണ്ടെന്ന് പറഞ്ഞ യുവാവിനെ കുടുക്കി പൊലീസ്. കൊല്ലം ചിന്നക്കടയിലാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ അതുവഴി ബൈക്കിലെത്തിയ യുവാവ്, തനിക്ക് കോവിഡ‍് ആണെന്ന് ആംഗ്യം കാട്ടി രക്ഷപ്പെട്ടു.
എന്നാൽ വെട്ടിച്ചു കടന്ന വിരുതന്റെ ആർ.സി ട്രാക്ക് ചെയ്ത പൊലീസ് അയാളുടെ വിലാസവും ഫോൺ നമ്പറും കണ്ടെത്തി. പിന്നാലെ മുണ്ടയ്ക്കൽ സ്വദേശിയായ യുവാവിന്റെ മൊബൈൽ ഫോണിലേക്ക് ട്രാഫിക് എസ്ഐ എ.പ്രദീപിന്റെ വിളിയെത്തി.‘കൊറോണ കാലമല്ലേ’ എന്നായിരുന്നു മറുചോദ്യം.
തനിക്ക് പനിയാണെന്നും ഡോക്ടർ 14 ദിവസം വിശ്രമം നിർദേശിച്ചിരിക്കുകയാണെന്നുംയുവാവ് പറഞ്ഞു. എന്നാൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലേക്കു വരുകയാണെന്നു പൊലീസ് അറിയിച്ചു.ഇതോടെ ‘വേണ്ട സാറെ ഞാൻ സ്റ്റേഷനില്‍ വരാ’മെന്നായി യുവാവ്. ഉടൻ ട്രാഫിക് പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു.
അടുത്തകാലത്തൊന്നും പനി വന്നിട്ടില്ലെന്നും വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്തതിനാലാണ് ബൈക്ക് നിർത്താത്തതെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു. ഏതായാലും സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.