ന്യൂഡെല്‍ഹി: നിര്‍ഭയാ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ആരാച്ചാര്‍ തീഹാര്‍ ജയിലില്‍ എത്തിയിട്ടുണ്ട്. തീഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരാച്ചാര്‍ പവന്‍ ജില്ലാദ് ജയിലില്‍ എത്തിയത്. ഇനി ഒരു ഡമ്മി പരീക്ഷണം കൂടെ നടത്തും.
നാല് പ്രതികളെയും മാര്‍ച്ച് 20 വെള്ളിയാഴ്ച്ച പുലര്‍ച്ചെ 5.30 ന് തൂക്കിലേറ്റുന്നതിന്നാണ് കോടതി ഉത്തരവിട്ടത്. നാല് പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള എല്ലാ നടപടികളും അവസാന ഘട്ടത്തിലാണ്. കുടുംബാംഗങ്ങളുമായി
കൂടിക്കാഴ്ച നടത്തുന്നതിനുള്ള അവസരം പ്രതികള്‍ക്ക് തീഹാര്‍ ജയില്‍ അധികൃതര്‍ ഒരുക്കിയിരുന്നു.
പ്രതികളായ മുകേഷ് സിംഗ്,പവന്‍ ഗുപ്ത,വിനയ് ശര്‍മ എന്നിവരുടെ ബന്ധുക്കള്‍ ജയിലില്‍ എത്തി ഇവരുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ അക്ഷയ് കുമാര്‍ സിംഗിന്റെ കുടുംബാംഗങ്ങള്‍ ഇതുവരെ കൂടിക്കാഴ്ച്ചയ്ക്കായി ജയിലില്‍ എത്തിയിട്ടില്ല.
അതിനിടെ കേസിലെ പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഡല്‍ഹി കോടതി തള്ളി,അതേസമയം മറ്റൊരു പ്രതി അക്ഷയ് കുമാര്‍ സിംഗ് വീണ്ടും രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കുന്നതിനും നീക്കം നടത്തുകയാണ്. മുകേഷ് സിംഗിന്റെ ഹര്‍ജി ഡല്‍ഹി കോടതി തള്ളിയതിന് പിന്നാലെ പ്രതികളുടെ അഭിഭാഷകന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചിട്ടുണ്ട്. കൃത്യം നടക്കുമ്പോള്‍ കേസിലെ പ്രതിയായ പവന്‍ ഗുപ്തയ്ക്ക് പ്രായ പൂര്‍ത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
എന്നാല്‍ ഹര്‍ജികള്‍ പരിഗണിച്ച കോടതില്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും ഡല്‍ഹി പോലീസും തീഹാര്‍ ജയില്‍ അധികൃതരും ഒക്കെ വധശിക്ഷ നടപ്പിലാക്കണം എന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം വധശിക്ഷ ഒഴിവാക്കുന്നതിനും നീട്ടിവെയ്ക്കുന്നതിനും ഉള്ള എല്ലാ ശ്രമങ്ങളും പ്രതികള്‍ സ്വീകരിക്കുകയാണ്.അതുകൊണ്ടാണ് അക്ഷയ് കുമാര്‍ സിംഗ് വീണ്ടും ദയാഹര്‍ജി നല്‍കിയത്.
2012 ഡിസംബര്‍ 16 നാണ് 23 വയസുള്ള പെണ്‍കുട്ടി സൗത്ത് ഡല്‍ഹിയില്‍ ബസ്സിനുള്ളില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപെട്ടത്. ആറു പ്രതികളുണ്ടായിരുന്ന കേസില്‍ ഒരാള്‍ പ്രയപൂര്‍ത്തിയാകാത്തയാളായിരുന്നു. ഇയാള്‍ മൂന്ന് വര്‍ഷം ജുവനൈല്‍ ഹോമില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങി.മറ്റൊരു പ്രതി രാം സിംഗ് കേസില്‍ വിചാരണ ആരംഭിച്ചതിന് പിന്നാലെ തീഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.








































