gnn24x7

സഹായിച്ചില്ലെങ്കിലും പരിഹസിക്കരുത്, യുഡിഎഫ് നേതാക്കൾ പക്വത കാണിക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

0
239
gnn24x7

കൊച്ചി: പരിചയമില്ലാത്ത ശത്രുവായ കോവിഡിനോടു പടപൊരുതുമ്പോൾ സഹായിച്ചില്ലെങ്കിലും പരിഹസിക്കരുതെന്നും യുഡിഎഫ് നേതാക്കൾ പക്വത കാണിക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. മനോരമ ന്യൂസ് ചാനലിലെ  നേരെ ചൊവ്വെ’ അഭിമുഖത്തിലാണു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ വിമർശനങ്ങളെ പറ്റി മന്ത്രിയുടെ പ്രതികരണം.

‘‘കേട്ടപ്പോൾ വിഷമം തോന്നി. മാറി നിന്നു കമന്റ് പറയാൻ എളുപ്പമാണ്. പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെടാത്തവർക്കേ അങ്ങനെ പറയാൻ കഴിയൂ. എന്തെങ്കിലും നേട്ടമുണ്ടെങ്കിൽ അതു കേരളത്തിന്റേതാണ്. നിപ രോഗബാധയുടെ കാലത്ത് കോഴിക്കോട് ഗെസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചതെന്നതു ശരിയാണ്. അന്ന് അവിടെ എന്തൊക്കെയാണു ചെയ്തതെന്നു യുഡിഎഫുകാർ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർക്കും പൗരസമൂഹത്തിനും അറിയാം. അല്ലാത്തവർക്ക് ഗെസ്റ്റ് ആർട്ടിസ്റ്റ് എന്ന് ആക്ഷേപിക്കാം. കോവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷം മിക്കയിടത്തും സജീവമാണ്. എന്നാൽ, നേതൃത്വം പക്വത കാണിക്കണം. ‘റോക്സ്റ്റാർ എന്നു ‘ദ് ഗാർഡിയൻ’ വിശേഷിപ്പിച്ചതു കാര്യങ്ങൾ ഊർജസ്വലമായി ചെയ്യുന്നയാൾ എന്ന തരത്തിലാണ്. ഡാൻസർ എന്ന അർഥത്തിലല്ല.  കേരളത്തെയാണ് അവർ പുകഴ്ത്തിയത്. ആരോഗ്യമന്ത്രി എന്ന നിലയിൽ എന്റെ പേര് പറഞ്ഞുവെന്നു മാത്രം.’’ തന്നേക്കാൾ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ മുല്ലപ്പള്ളിയോടു ക്ഷമിക്കാൻ താനാളല്ലെന്നും കെ.കെ. ശൈലജ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

‘‘കോവിഡ് പരിശോധന വ്യാപകമാക്കിയാൽ, അതു കിറ്റ് തീർക്കാനേ ഉപകരിക്കുകയുള്ളൂ. കൈയിൽ കിട്ടുന്നവരെയെല്ലാം പരിശോധിച്ച് കിറ്റ് തീർത്തത് പല സംസ്ഥാനങ്ങളിലും പ്രതിസന്ധിയുണ്ടാക്കി. പരിശോധനയിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ രോഗ വ്യാപനത്തിലും മരണ നിരക്കിലും മുന്നിലാണ്. ദശലക്ഷത്തിൽ എത്ര പേർക്കു രോഗബാധയുണ്ടായി, രോഗബാധിതരുടെ എണ്ണത്തിൽ എത്ര ഇരട്ടി പേരെ പരിശോധിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണു മികവ് വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ, രോഗികളുടെ 70 ഇരട്ടി ആളുകളെ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. കേരളത്തിൽ, രോഗവ്യാപന നിരക്ക് 10% മാത്രമാണെന്നതും നേട്ടമാണ്. മറ്റു സംസ്ഥാനങ്ങളേക്കാൾ കുറവാണിത്.

‘ സമൂഹവ്യാപനം ആരുടെയും പാപമോ കുറ്റമോ അല്ല. അതുകൊണ്ടു തന്നെ, സമൂഹവ്യാപനമുണ്ടായാൽ ഉടൻ ജനങ്ങളെ അക്കാര്യം അറിയിക്കും. ഇതുവരെ സമൂഹവ്യാപനമില്ല. കൂടെ വരുന്നവരുടെ സുരക്ഷയെ കരുതിയാണു വിദേശത്തു നിന്നു വരുന്നവർക്കൊപ്പം വിമാനത്തിൽ രോഗികളെ കയറ്റാത്തത്.’’ നിലവിലുള്ള തോതിൽ തുടരുകയാണെങ്കിൽ കേരളത്തിൽ കോവിഡ് ബാധ 6 മാസം വരെ തുടരാമെന്നും രോഗികളുടെ എണ്ണം 25,000 വരെ ആകാമെന്നും കെ.കെ. ശൈലജ പറഞ്ഞു. 50,000 രോഗികളുണ്ടായാൽ പോലും ആവശ്യമായ സജ്ജീകരണങ്ങൾ സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here