റിയാദ്: സൗദിയിൽ കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്ന കർഫ്യു പൂർണ്ണമായും പിൻവലിച്ചു. രാജ്യത്തെ സാമ്പത്തിക-വാണിജ്യ ഇടപാടുകൾ പഴപടി പുനരാരംഭിക്കാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അതേസമയം അന്താരാഷ്ട്ര യാത്രാവിലക്കും ഹജ്ജ്-ഉംറ തുടങ്ങി തീർഥാടന കർമ്മങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് തുടരും. ജൂലൈ അവസാന വാരത്തോടെ ആരംഭിക്കേണ്ട ഹജ്ജ് തീർഥാടനം സംബന്ധിച്ച് സൗദിയിൽ ഇതുവരെ അന്തിമപ്രഖ്യാപനം ഒന്നും നടത്തിയിട്ടുമില്ല.
അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രോഗം സ്ഥിരീകരിച്ചത് 3379 പേർക്കാണ്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 157612 ആയി ഉയർന്നു. 37 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മരണ സംഖ്യ 1267 ആയി. കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടാകുന്നുണ്ട്. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 101130 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത്. 55215 പേർ ചികിത്സയിൽ തുടരുന്നുണ്ട്.
കർഫ്യു പിൻവലിച്ചെങ്കിലും രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ നിയന്ത്രണങ്ങൾ പഴയത് പോലെ തന്നെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതിരിക്കുക, ശാരീരിക അകലം പാലിക്കാതിരിക്കുക തുടങ്ങി പ്രതിരോധ മുൻകരുതലുകളിൽ വീഴ്ച വരുത്തുന്നുവര്‍ക്ക് ആയിരം റിയാൽ വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.