തിരുവനന്തപുരം: കരാറടിസ്ഥാനത്തിൽ ഡീസൽ വാഹനങ്ങൾ ഉപയോഗിക്കുന്ന സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും ഇലക്‌ട്രിക് കാറുകളിലേക്ക്. ആദ്യ ഘട്ടത്തിൽ 22 സർക്കാർ ഓഫീസാണ് ഇലക്‌ട്രിക് കാറുകൾ വാടകയ്‌ക്ക് എടുക്കുക. ഇതോടെ ചെലവ് അഞ്ചിലൊന്നായി ചുരുങ്ങും. ഒരു മാസത്തെ വാടകയും എഗ്രിമെന്റും നൽകിയാൽ 30 ദിവസത്തിനകം അനർട്ട് ഇലക്‌ട്രിക് വാഹനങ്ങൾ ലഭ്യമാക്കും.
ടാറ്റ ടിഗോർ ഇവി, ടാറ്റ നെക്‌സോൺ ഇവി, ഹ്യൂണ്ടായി ഇവി എന്നീ മോഡലുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ആറ് മുതൽ എട്ട് വർഷംവരെ കാലയളവിൽ വാഹനം ലീസിന് എടുക്കാനാകും. വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഫീസ്, ഇൻഷുറൻസ് എന്നിവ അനർട്ട് വഹിക്കും. ഇലക്‌ട്രിക് വാഹനങ്ങൾ ഓടിക്കാൻ ഡ്രൈവർമാർക്ക് ആവശ്യമായ പരിശീലനവും അനർട്ട് നൽകും. വാഹനത്തിന്റെ മോഡൽ അനുസരിച്ച് 22900 മുതൽ 42840 രൂപവരെയാണ് മാസവാടക.
ഇലക്‌ട്രിക് കാറുകൾക്ക് പൂർണ ചാർജിൽ 380 മുതൽ 420 കിലോമീറ്റർവരെ യാത്ര ചെയ്യാം. പൂർണ ചാർജിങ്ങിന് മൂന്ന്–-നാല് മണിക്കൂർമതി. ഒരു യൂണിറ്റ് വൈദ്യുതിയിൽ 10 കിലോമീറ്റർ സഞ്ചരിക്കാം. എൻജിൻ, ഗിയർബോക്‌സ്, റേഡിയേറ്റർ തുടങ്ങിയവ ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണിയും കുറവാണ്.ഇ കാറിന്റെ പ്രധാന ഭാഗമായ മോട്ടോർ, ലിഥിയം ബാറ്ററി എന്നിവയ്‌ക്ക് എട്ട് വർഷം വാറന്റിയുണ്ട്.
ഇലക്‌ട്രിക് കാറുകളുടെ ഉപയോഗത്തിന് അനുസരിച്ച് ബാറ്ററി ചാർജിങ് സ്‌റ്റേഷനുകൾ കൂടുതലായി ആരംഭിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്ന് സർക്കാരിന്റെ ഇ മൊബിലിറ്റി സെൽ മേധാവി ജെ മനോഹരൻ പറഞ്ഞു. കെഎസ്‌ഇബി ചാർജിങ് സ്‌റ്റേഷനുകൾ ഒരുക്കുന്നതിന് പുറമെ അനർട്ടും ചാർജിങ് സ്‌റ്റേഷനുകൾ ഒരുക്കും.
തിരുവനന്തപുരത്ത് രണ്ടിടത്തും എറണാകുളത്ത് ഒരിടത്തും അനർട്ടിന്റെ ചാർജിങ് സ്‌റ്റേഷൻ ഉടൻ സജ്ജമാകും.







































