കൊച്ചി: സിനിമാട്ടോഗ്രാഫ് നിയമഭേദഗതിയെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ സംഘടനകളെ ഒരുമിച്ച് അണിനിരത്താൻ മലയാള സിനിമാലോകം ശ്രമങ്ങൾ തുടങ്ങി. സെൻസർ ബോർഡിന്റെ അപ്പലേറ്റ് അതോറിറ്റി നിർത്തലാക്കിയതിനു പിന്നാലെ പുതിയ നിയമഭേദഗതി വരുന്നത് വലിയ അപകടമാണെന്നാണ് വിലയിരുത്തുന്നതെന്നും ഇത് ചലച്ചിത്ര പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ ഭയാനകമാംവിധം പരിമിതപ്പെടുത്തുന്നുണ്ടെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ അഭിപ്രായപ്പെട്ടു.
സിനിമാട്ടോഗ്രഫി നിയമത്തിലെ 5 ബി(1) വകുപ്പിന്റെ ലംഘനമുണ്ടായാൽ നേരത്തേ സെൻസർ ബോർഡ് അനുമതിനൽകിയ സിനിമ സർക്കാരിനു വീണ്ടും പരിശോധിക്കാനാവുന്നതാണ് പുതിയ ഭേദഗതി. രാജ്യസുരക്ഷ, സൗഹൃദരാഷ്ട്രങ്ങളുമായുള്ള ബന്ധം, പൊതുസമാധാനം എന്നിവയെ ബാധിക്കുന്ന സിനിമകൾക്ക് അംഗീകാരം നൽകരുതെന്നാണ് 5 ബി(1) വകുപ്പ് പറയുന്നത്. ഈ വകുപ്പ് അടിസ്ഥാനമാക്കിത്തന്നെയാണ് ഇപ്പോൾ സെൻസർ ബോർഡ് സിനിമകൾക്ക് പ്രദർശനാനുമതി നൽകുന്നത്. ഇത് സർക്കാരിന്റെ രാഷ്ട്രീയതാത്‌പര്യങ്ങൾക്കുവേണ്ടി മാത്രമുള്ളതാകുമെന്നാണ് സിനിമാപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.