gnn24x7

കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചസംഭവം; ദുരൂഹത ബാക്കിയാക്കി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതികളുടെ ആത്മഹത്യ

0
378
gnn24x7

ചാത്തന്നൂർ : കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചസംഭവത്തിൽ വിവരശേഖരണത്തിനായി പോലീസ് വിളിപ്പിച്ചതിനെത്തുടർന്ന് രണ്ടു യുവതികൾ ആത്മഹത്യചെയ്തതോടെ പൊലീസ് ആശങ്കയിൽ. ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട കാമുകനൊപ്പം പോകാൻ കുഞ്ഞിനെ ഉപേക്ഷിച്ചെന്നായിരുന്നു അമ്മ രേഷ്മ(22)യുടെ മൊഴി. ഒൻപതുമാസത്തെ ഗർഭം വീട്ടുകാരെയും ഭർത്താവിനെയും ഒളിപ്പിച്ചതെങ്ങനെയെന്ന് പോലീസ് സംശയിക്കുന്നു. ഈ വിവരങ്ങൾ രേഷ്മയുടെ അടുത്തബന്ധുക്കളും സുഹൃത്തുക്കളുമായ ആര്യക്കും ഗ്രീഷ്മയ്ക്കും അറിയാമായിരുന്നോയെന്ന വിവരം തേടാനാണ് പോലീസ് വിളിപ്പിച്ചത്. യുവതികൾ മരിച്ചതോടെ ഈ വഴിക്കുള്ള അന്വേഷണം മുടങ്ങി. രേഷ്മ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ കുടുംബത്തിനൊന്നടങ്കം കോവിഡ് പോസിറ്റീവ് ആയതിനാൽ ചോദ്യംചെയ്യൽ തടസ്സപ്പെട്ടിരിക്കുകയാണിപ്പോൾ.

ഇന്നലെയാണ് ഈ രണ്ടുയുവതികളെ ഇത്തിക്കരയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് . മൊഴിയെടുക്കാന്‍ പോലീസ് വിളിച്ചതിനെത്തുടര്‍ന്ന് ഇവരെ കാണാതാകുകയായിരുന്നു. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരന്‍ കല്ലുവാതുക്കല്‍ മേവനക്കോണം തച്ചക്കോട്ടുവീട്ടില്‍ രണ്‍ജിത്തിന്റെ ഭാര്യ ആര്യ (23), വിഷ്ണുവിന്റെ സഹോദരി രജിതയുടെ മകള്‍ ഗ്രീഷ്മ (ശ്രുതി-21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

രേഷ്മ ഉപയോഗിച്ചിരുന്ന ഫോണിന്റെ സിം കാര്‍ഡ് ആര്യയുടെ പേരിലുള്ളതായിരുന്നു. ഇതുസംബന്ധിച്ചുള്ള വിവരശേഖരണത്തിനാണ് ആര്യയും ഭര്‍ത്താവും ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. യുവതികള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് കല്ലുവാതുക്കലില്‍നിന്ന് കൊല്ലം ഭാഗത്തേക്ക് ബസില്‍ കയറിപ്പോകുന്നത് കണ്ടതായി അറിഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇത്തിക്കര മാടന്‍നട ഭാഗവും ഇത്തിക്കര കൊച്ചുപാലവും പരിസരവുമാണെന്ന് വ്യക്തമായി. ഇത്തിക്കര പാലത്തിലെ സി.സി.ടി.വി.ക്യാമറയില്‍ യുവതികളുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതോടെയാണ് ആറ്റില്‍ തിരച്ചില്‍ നടത്താന്‍ പോലീസ് തീരുമാനിച്ചത്.

ഇരുവരുടെയും മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബിരുദവിദ്യാര്‍ഥിനിയായിരുന്നു ഗ്രീഷ്മ.

gnn24x7