റിയാദ്: എണ്ണ വ്യാപാരത്തിലൂടെ സമ്പത്തും മഹത്വവും നേടിയ ഗൾഫ് രാജ്യങ്ങൾ, കോവിഡ് -19 കാലയളവിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. എന്നിരുന്നാലും, ഈ പ്രതിസന്ധി മറികടക്കാൻ ഗൾഫ് രാജ്യങ്ങൾ ഗുരുതരമായ ശ്രമങ്ങൾ നടത്തുന്നുണ്ട്.
കോവിഡ് കാലഘട്ടത്തിൽ എണ്ണ വിപണിയിലെ മാന്ദ്യം ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മാറ്റിമറിച്ചിരിക്കുകയാണ്. ഭാവിയിൽ എണ്ണക്കച്ചവടവുമായി മാത്രം തുടരാൻ കഴിയില്ലെന്ന് മനസിലാക്കിയ ഗൾഫ് രാജ്യങ്ങൾ വ്യാപാരത്തിന്റെ മറ്റ് മേഖലകളിലേക്ക് നീങ്ങുകയാണ്.
ഇതിന്റെ ഭാഗമായി വ്യോമയാന ബിസിനസിലേയ്ക്ക് കൂടി കടക്കുകയാണ് സൗദി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയുടെ രണ്ടാമത്തെ എയർലൈൻ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ടുണ്ട്. ആഗോള എയർലൈൻ പട്ടികയിൽ സൗദി അറേബ്യയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നീക്കം.
പുതിയ എയർലൈൻ കൂടി ചേരുന്നതോടെ സൗദി അറേബ്യ ആഗോള എയർലൈൻ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരുമെന്ന സൂചനയുമുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഭാവിയിൽ എണ്ണയെ മാത്രം ആശ്രയിക്കാതെ സമ്പദ്‌വ്യവസ്ഥയെ മറ്റ് മേഖലകളിലേക്ക് തിരിച്ചുവിടുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.