ആഗ്ര: വീടുകള്‍ക്കുള്ളിലെങ്കിലും സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിവെച്ച ശേഷം രണ്ട് കുട്ടികളുടെ അമ്മ സ്വയം വെടിവെച്ചു മരിച്ചു. യു പിയിലെ ആഗ്രയിലാണ് 30 കാരിയായ മോന ദ്വിവേദി സ്വയം വെടിവെച്ചു മരിച്ചത്.
വെടിവയ്പ്പ് ശബ്ദം കേട്ട് വീട്ടിലെ മറ്റ് വനിതാ അംഗങ്ങൾ മോനയുടെ മുറിയിലേക്ക് ഓടിയെത്തി. വാതിൽ തുറന്ന ശേഷം മുറിയിൽ പ്രവേശിച്ച മോനയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും രക്ഷിക്കാനായില്ല.
മരണത്തിന് മുമ്പ് പ്രധാനമന്ത്രി വായിക്കാനായി മൂന്ന് പേജ് വരുന്ന ഒരു കുറിപ്പ് മോന കുടുംബാംഗങ്ങളുടെ ഫോണിലേക്ക് അയച്ചിരുന്നു. തന്റെ മരണത്തിന് കാരണം ഭര്‍തൃസഹോദരന്മാരുടെ പീഡനമാണെന്നും വീടുകള്‍ക്കുള്ളിലെങ്കിലും സ്ത്രീസുരക്ഷ ഉറപ്പുവരുത്തണമെന്നാണ് കത്തില്‍ യുവതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭര്‍തൃസഹോദരന്മാർ തന്നെ നിരന്തരം മര്‍ദിച്ചിരുന്നെന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപെടുത്തിയിരുന്നെന്നും കുറിപ്പിൽ പറയുന്നു.