തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ ഉപയോഗിച്ചിരുന്ന മാസ്ക് കൊണ്ട് തന്റെ മുഖം തുടയ്ക്കുന്ന പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം വിവാദമാവുകയും ഇതിനെ തുടർന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടിയും വന്നതോടെ ഫെയ്സ്ബുക് പേജിലെ കുറിപ്പിലൂടെ മാപ്പുചോദിച്ചിരിക്കുകയാണ് അദ്ദേഹം.
‘ഞാൻ അന്ന് വച്ചിരുന്നത് ഡബിൾ സർജിക്കൽ മാസ്ക്കാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആലപ്പുഴയിൽനിന്ന് തിരുവനന്തപുരത്തേക്കു പോകേണ്ട ആവശ്യമുണ്ടായിരുന്നു. അന്നേ ദിവസം ചാനലിന്റെ തിരുവനന്തപുരം സ്റ്റുഡിയോയിലായിരുന്നു ചർച്ചയ്ക്ക് എത്തേണ്ടിയിരുന്നത്. ട്രെയിൻ വൈകിയത് മൂലം ചർച്ച തുടങ്ങി 15 മിനിറ്റ് കഴിഞ്ഞാണ് ഞാൻ ചർച്ചയ്ക്ക് കയറിയത്. പെട്ടെന്ന് സ്റ്റെപ്പ് കയറി ധൃതിയിൽ നടന്നപ്പോൾ വിയർത്തു. ചർച്ച തുടങ്ങി എന്നത് കൊണ്ടുതന്നെ ക്യാമറയ്ക്ക് മുൻപിൽ ഇരുന്നപ്പോൾ മുഖം കഴുകാനുള്ള സമയം പോലും ലഭിച്ചില്ല. എന്റെ ബാഗിൽ ടവ്വൽ ഇല്ലായിരുന്നു. അടുത്ത ദിവസം ഉപയോഗിക്കാൻ കരുതിവെച്ചിരുന്ന N95 വെള്ള മാസ്ക് ഒരെണ്ണം പുതിയത് ഇരിപ്പുണ്ടായിരുന്നു. പെട്ടെന്ന് അതിന്റെ പുറംവശം കൊണ്ട് വിയർപ്പ് തുള്ളികൾ ഒപ്പിയെടുക്കുകയാണുണ്ടായത്.
അടുത്ത ദിവസം വേറെ മാസ്‌കാണ് ഉപയോഗിച്ചത്. എന്റെ ഭാഗത്തുനിന്ന് തെറ്റായ ഒരു സന്ദേശം നൽകാൻ ഇടയാക്കിയതിൽ എനിക്ക് ഖേദമുണ്ട്. എന്നിൽനിന്നും ഇത്തരം വീഴ്ചകൾ തുടർന്ന് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. മേലിൽ ഇത് അവർത്തിക്കില്ലെന്നും ആരും ഈ തെറ്റ് ആവർത്തിക്കരുതെന്നും ഞാൻ വിനയത്തോടെ അഭ്യർഥിക്കുന്നു.’ എന്നിങ്ങനെയാണ് ചിത്തരഞ്ജൻ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.