gnn24x7

ജനസംഖ്യാടിസ്ഥാനത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് എന്ന തീരുമാനത്തെ മറ്റൊരു തരത്തില്‍ തിരിച്ചുവിടാന്‍ മുസ്‌ലിം ലീഗ് ശ്രമിക്കുന്നു; സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണ നല്‍കലാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്ന് എ. വിജയരാഘവന്‍

0
356
gnn24x7

ആലപ്പുഴ: ജനസംഖ്യാടിസ്ഥാനത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാനുള്ള തീരുമാനം സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ച് ആശയവിനിമയം നടത്തി എടുത്തതാണെന്ന് സി.പി.എം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. യു.ഡി.എഫിനകത്ത് മുസ്‌ലിം ലീഗാണ് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു കാണുന്നത്. വിഷയത്തെ മറ്റൊരു തരത്തില്‍ തിരിച്ചുവിടാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കാനിട നല്‍കുന്ന ചില പ്രസ്താവനകളാണ് കണ്ടിട്ടുള്ളത്. സര്‍ക്കാര്‍ എടുത്ത ശരിയായ തീരുമാനത്തിന് പിന്തുണ നല്‍കലാണ് നാം ഇപ്പോള്‍ ചെയ്യേണ്ടത്. ഒരാളുടെ ആനുകൂല്യവും നഷ്ടപ്പെടുന്നില്ല. എത്ര സ്‌കോളര്‍ഷിപ്പുകളാണോ കൊടുത്തുവരുന്നത് ആ സ്‌കോളര്‍ഷിപ്പ് കൊടുക്കുകയാണ്. പുതുതായി കൊടുക്കേണ്ടി വരുന്നതിനാണ് സര്‍ക്കാര്‍ പുതുതായി വിഭവം കണ്ടെത്തി അത് കൊടുക്കാന്‍ സന്നദ്ധമാകുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം ആര്‍ക്കും നഷ്ടപ്പെടുന്നില്ല എന്ന കാര്യം വ്യക്തമാണ് എന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഒരു ആനുകൂല്യവും നഷ്ടപ്പെടാത്ത വിധത്തിലാണ് പ്രശ്‌ന പരിഹാരം കണ്ടിട്ടുള്ളത്. നിലവില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം ഒരു സമുദായത്തിനും കുറയുന്നില്ല. അധികമായി വരുന്ന ചെലവ് സര്‍ക്കാര്‍ വഹിക്കുന്ന വിധത്തില്‍ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ഇന്നത്തെ നിലയില്‍ കാര്യങ്ങള്‍ വളരെ ശരിയായ നിലയില്‍ ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ ഒരു തീരുമാനം എടുത്തിരിക്കുകയാണ്. എല്ലാ വിഭാഗം ആളുകളും അതിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനത്തിന് പൊതുസമൂഹത്തില്‍ സ്വീകാര്യതയാണുള്ളത്. ആ സ്വീകാര്യത ലഭ്യമാകുന്നത് അത്തരമൊരു തീരുമാനത്തിലെത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച ജനാധിപത്യ സമീപനത്തിന്റെ ഭാഗമായിട്ടാണ്. ഈ വിഷയത്തില്‍ നമ്മുടെ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന തരത്തില്‍ ആരും പ്രതികരണങ്ങള്‍ നടത്തിക്കൂടാത്തതാണ്. ആ നിലയില്‍തന്നെയാണ് കേരളം ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

gnn24x7