അയർലണ്ടിലെ ഏറ്റവും വലിയ പുതിയ നഗരമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡബ്ലിനിലെ ഡൺസിങ്ക് (Dunsink) പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം. ഏകദേശം 18,500 വീടുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്കെതിരെ 400-ഓളം എതിർപ്പുകളാണ് ഫിങൽ കൗണ്ടി കൗൺസിലിന് ലഭിച്ചിരിക്കുന്നത്. ഡബ്ലിന്റെ വടക്കൻ ഭാഗത്ത്, ഒരുകാലത്ത് നഗരത്തിലെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന സ്ഥലത്തിന് സമീപമുള്ള 1,000 ഏക്കറിലധികം ഭൂമിയിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ 46,000-ത്തിലധികം ആളുകൾക്ക് താമസിക്കാനാകുന്ന പുതിയ പട്ടണമായി ഇത് മാറും.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

അങ്ങനെ സംഭവിച്ചാൽ ഡ്രോഗെഡ, ഡണ്ടോക്ക്, സ്വോർഡ്സ്, നവാൻ തുടങ്ങിയ നഗരങ്ങളെക്കാൾ ജനസംഖ്യയുള്ള അയർലണ്ടിലെ ഏറ്റവും വലിയ പട്ടണമായി ഡൺസിങ്ക് മാറും. ഫിങ്ലാസ്, ആഷ്ടൗൺ, കാസിൽനോക്ക്, ബ്ലാഞ്ചാർഡ്സ്ടൗൺ എന്നിവയ്ക്ക് സമീപമുള്ള പ്രദേശം മൂന്ന് ഘട്ടങ്ങളിലായി വികസിപ്പിക്കാനാണ് കരട് പദ്ധതി. 15 നില വരെ ഉയരമുള്ള അപ്പാർട്ട്മെന്റ് സമുച്ചയങ്ങളാണ് പ്രധാനമായും നിർമിക്കാൻ ഉദ്ദേശിക്കുന്നത്.

എന്നാൽ നിലവിൽ ഈ പ്രദേശങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് ആളുകൾ പദ്ധതിക്കെതിരെ രംഗത്തെത്തി. ഗതാഗതക്കുരുക്ക് വർധിക്കുക, ഉയരം കൂടിയ കെട്ടിടങ്ങൾ, ജനസാന്ദ്രത വർധിക്കൽ, എൽംഗ്രീൻ ഗോൾഫ് സെന്റർ നഷ്ടമാകുക, പഴയ മാലിന്യ നിക്ഷേപ കേന്ദ്രത്തിന് സമീപം നിർമാണം നടത്തുന്നതിലൂടെ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകുക തുടങ്ങിയ ആശങ്കകളാണ് പ്രധാനമായും ഉയരുന്നത്.

20 വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം അവസാനിപ്പിച്ച ഡബ്ലിന്റെ പഴയ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ നിന്ന് വിഷവാതകങ്ങളും മലിനജലവും പുറത്തുവരാൻ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികളുടെ ആശങ്ക. ഖനന പ്രവർത്തനങ്ങൾ മാലിന്യകൂമ്പാരം ഇളക്കിമറിച്ചാൽ ദശാബ്ദങ്ങളായി അടിഞ്ഞുകൂടിയ വിഷപദാർഥങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ടെന്ന് ചില റെസിഡന്റ്സ് അസോസിയേഷനുകൾ മുന്നറിയിപ്പ് നൽകി.
പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും, എന്നാൽ ടൈറൽസ്‌ടൗണിലേക്കുള്ള ലുവാസ് ലൈൻ ഉൾപ്പെടെയുള്ള നിർണായക പദ്ധതികൾക്ക് ഇതുവരെ ധനസഹായം ഉറപ്പായിട്ടില്ലെന്നും എതിർപ്പുകാർ ചൂണ്ടിക്കാട്ടുന്നു. പുതിയ വികസനം നിലവിലെ റോഡ് ശൃംഖലയിലും പൊതുഗതാഗത സംവിധാനങ്ങളിലും അമിതഭാരം സൃഷ്ടിക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു.
പദ്ധതിയുടെ ഭാഗമായി എൽംഗ്രീൻ ഗോൾഫ് സെന്റർ പുനർവികസിപ്പിക്കാനുള്ള നീക്കത്തെയും നിരവധി പേർ എതിർക്കുന്നു. പ്രദേശവാസികൾക്ക് അത്യാവശ്യമായ വിനോദ-കായിക സൗകര്യമാണിതെന്നും അത് സംരക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ലഭിച്ച എല്ലാ എതിർപ്പുകളും നിർദേശങ്ങളും ഫിങൽ കൗണ്ടി കൗൺസിൽ പരിശോധിച്ച ശേഷമായിരിക്കും ഡൺസിങ്ക് അർബൻ ഏരിയ പ്ലാനിന്റെ അന്തിമ രൂപത്തിന് തീരുമാനമെടുക്കുക.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































