ജെറുസലേം: പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വ്യാപകമായി ഫോൺ ചോർത്തൽ നടത്തിയെന്ന ചർച്ചകൾ ഉയരുമ്പോൾ ന്യായീകരണവുമായി പെഗാസസ് നിര്‍മാതാക്കളായ ഇസ്രയേലി കമ്പനി എന്‍.എസ്.ഒ രംഗത്ത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും, നിയമം നടപ്പാക്കുന്നതിനായി നിലകൊളളുന്ന ഏജന്‍സികള്‍ക്കും ഇത്തരം സാങ്കേതിക വിദ്യ ലഭ്യമായതുകൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകള്‍ക്ക് രാത്രി സമാധാനത്തോടെ ഉറങ്ങാനും തെരുവുകളിലൂടെ സുരക്ഷിതരായി നടക്കാനും സാധിക്കുന്നുണ്ടെന്നും സുരക്ഷിതമായ ഒരു ലോകത്തെ സൃഷ്ടിക്കാന്‍ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നു൦ എന്‍.എസ്.ഒ. വക്താവ് പറഞ്ഞു.
സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നത് എന്‍.എസ്.ഒ. അല്ലെന്നും സോഫ്റ്റ് വെയര്‍ വാങ്ങുന്നവര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ കമ്പനിയ്ക്ക് ലഭ്യമല്ലെന്നും അവർ വ്യക്തമാക്കി. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ആപ്പുകളുടെ കുടക്കീഴില്‍ ഒളിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍, ഭീകരവാദം, പീഡോഫീലിയ ശൃംഖല തുടങ്ങിയവയെ തടയാനും അന്വേഷണം നടത്താനും ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളെയും നിയമപാലന ഏജന്‍സികളെയും പെഗാസസും സമാന സാങ്കേതിക വിദ്യകളും സഹായിക്കുന്നുണ്ടെന്നും എന്‍.എസ്.ഒ. വക്താവ് ചൂണ്ടിക്കാട്ടി.