കോട്ടയം: എംജി സര്‍വകലാശാലയില്‍ ജാതിവിവേചനമെന്ന ഗവേഷകയുടെ പരാതിയിൽ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് കോട്ടയം കലക്ടര്‍ പി.കെ.ജയശ്രീ. ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും പരാതിക്കാരിക്ക് എത്താന്‍ കഴിഞ്ഞില്ല. സമരപ്പന്തലിലെത്തി ചര്‍ച്ച നടത്തുക പ്രായോഗികമല്ല. പരാതിക്കാരിക്ക് ഗവേഷണം തുടരാന്‍ സൗകര്യം ഒരുക്കുമെന്ന് സര്‍വകലാശാല അറിയിച്ചതായും കലക്ടര്‍ പറഞ്ഞു.
‘അധ്യാപകനെ പുറത്താക്കണമെന്ന ആവശ്യത്തില്‍ ഇപ്പോൾ തീരുമാനം എടുക്കാനാകില്ല. താൻ നിരാഹാരത്തിലാണെന്നും ക്ഷീണിതയാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ചർച്ചയ്ക്ക് എത്താതിരുന്നത്. നിലവിലെ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സർക്കാരിന് റിപ്പോർട്ട് നൽകും. വിദ്യാർഥിനി ഇനിയും ചർച്ചയ്ക്ക് തയാറാണെങ്കിൽ ജില്ലാ ഭരണകൂടം മധ്യസ്ഥത വഹിക്കും’– കലക്ടർ പറഞ്ഞു.