gnn24x7

പ്രണയ തട്ടിപ്പില്‍ കുടുങ്ങരുതെന്ന് കെ.വി തോമസിന് ചെറിയാന്‍ ഫിലിപ്പിൻറെ ഉപദേശം

0
512
gnn24x7

കണ്ണൂര്‍: സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം കര്‍ശനമായി പറയുമ്പോഴും പങ്കെടുക്കില്ലെന്ന് ഉറപ്പിച്ച് പറയാതെ തീരുമാനം സസ്‌പെന്‍സില്‍ നിര്‍ത്തിയിരിക്കുകയാണ് കെ.വി തോമസ്. തീരുമാനം നാളെ അറിയിക്കാമെന്നാണ് കെ.വി തോമസ് പറഞ്ഞിരിക്കുന്നത്. മാത്രമല്ല സെമിനാറില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് കെ.വി തോമസിന്റെ നിരന്തരമായുള്ള പ്രതികരണങ്ങളും ഇതിനിടെ ചര്‍ച്ചയായിട്ടുമുണ്ട്.

മത്സരിക്കാന്‍ ആഗ്രഹിച്ചിട്ടും നിയമസഭാ തിരുഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തത് മുതല്‍ പാര്‍ട്ടിയില്‍ അസ്വസ്ഥനാണ്‌ കെ.വി തോമസ്. രാജ്യസഭാ തിരഞ്ഞെടുപ്പിലും പരിഗണിക്കാതെ വന്നതോടെ തന്നെ പാര്‍ട്ടി തഴയുകയും അപമാനിക്കുകയുമാണെന്ന ആരോപണവുമായും എത്തി. ഇതിനിടെ വന്നതാണ് കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ സംസാരിക്കാനുള്ള ക്ഷണം.

സിപിഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ.വി തോമസ് ദയവായി കുടുങ്ങരുതെന്നാണ് ഇത് സംബന്ധിച്ച് ഏറെ കാലം ഇടത് സഹായാത്രികനായി ഒടുവില്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പ് പറയുന്നത്. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതല്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്‌നേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥര്‍ ഒരിക്കലും പട്ടിണിക്കിടാറില്ല. കോണ്‍ഗ്രസിന്റെ ജനാധിപത്യ സംസ്‌ക്കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും ചെറിയാന്‍ ഫിലിപ്പ് തന്റെ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു.

gnn24x7