gnn24x7

വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍

0
609
gnn24x7

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. പരിശോധന നടത്തിയ രണ്ട് സ്ഥലങ്ങളില്‍നിന്ന് ശാസ്ത്രീയ തെളിവ് ലഭിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്താനുണ്ട്. പരാതിപ്രകാരം പരിശോധന നടത്തിയ സ്ഥലങ്ങളിൽ വിജയ് ബാബുവിന്റെ സാന്നിധ്യവും ഇരയെ ചൂഷണം ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങളും മനസിലായിട്ടുണ്ട്. പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞു. ഇരയെ സ്വാധീനിക്കാനും നിയന്ത്രിക്കാനും ശ്രമിച്ചതായി വ്യക്തമായിട്ടുണ്ടെന്നും സി.എച്ച്. നാഗരാജു പറഞ്ഞു.

വിജയ് ബാബുവിനെതിരെ മറ്റു സ്ത്രീകള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരാതി വന്നാല്‍ പരിശോധിക്കുമെന്നും നാഗരാജു പറഞ്ഞു. അതേസമയം, നടന്‍ വിജയ് ബാബുവിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. നടൻ വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചാണ് നടപടി. വിജയ് ബാബുവിന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ റെയ്ഡ് നടത്തുമെന്നും പൊലീസ് പറഞ്ഞു. വിജയ് ബാബുവിന്റെ പാസ്‌പോർട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. വിജയ് ബാബു രാജ്യം വിട്ടില്ലെങ്കിൽ അതിനുള്ള നീക്കം തടയുകയാണ് ലക്ഷ്യം.

പുതുമുഖ നടിയുടെ പരാതിയില്‍ വിജയ് ബാബുവിന് എതിരെ പൊലീസ് കേസെടുത്തിരുന്നു. അതിജീവിതയുടെ പേരും വ്യക്തിവിവരങ്ങളും സമൂഹമാധ്യമ ലൈവിലൂടെ വെളിപ്പെടുത്തിയതിനു മറ്റൊരു കേസും വിജയിനെതിരെ എറണാകുളം സൗത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 22നു യുവതി പരാതി നല്‍കിയെങ്കിലും ചൊവ്വാഴ്ചയാണു കേസ് റജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗം, ഗുരുതരമായി പരുക്കേല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു കേസ്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്തു പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി.

gnn24x7