വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിനെതിരെ ഗുരുതര കണ്ടെത്തലുകൾ. അഞ്ച് കേസുകൾ ബസിനെതിരെ നിലവിലുണ്ടെന്നാണ് റിപ്പോർട്ട്. മോട്ടോർ വാഹന വകുപ്പിന്റെ കരിമ്പട്ടികയിൽപ്പെട്ടതാണ് ഈ ടൂറിസ്റ്റ് ബസ്.
എതിരെ വരുന്ന വാഹനങ്ങൾക്ക് അലോസരമുണ്ടാക്കുന്ന രീതിയിൽ ഹോണുകളും ലൈറ്റും പിടിപ്പിച്ചതിനുൾപ്പെടെയാണ് ബസിനെതിരെ കേസുളളത്. ഗതാഗതനിയമ ലംഘനത്തിനും അടക്കം നാല് കേസുകൾ നിലവിലുള്ളത്.മെയ് മാസത്തിൽ ചാർജ് ചെയ്ത കേസുകളിൽ ഫൈൻ പോലും അടയ്ക്കാത്തതോടെയാണ് മോട്ടോർ വാഹന വകുപ്പ് ബസിനെ കരിമ്പട്ടികയിൽപ്പെടുത്തിയത്. കോട്ടയം പാല സ്വദേശിയാണ് ലൂമിനസ് ബസിന്റെ ഉടമ.
രണ്ട് ഡ്രൈവർമാരാണ് ബസിലുണ്ടായിരുന്നത്. ഇന്നലെ രാത്രി 11 30 ഓടെയായിരുന്നു അപകടം.അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയെ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം ചതുപ്പിലേക്കാണ് ടൂറിസ്റ്റ് ബസ് മറിഞ്ഞത്. അപകടത്തിൽ വിദ്യാർത്ഥികളടക്കം 9 പേർ മരിച്ചു. 50ൽ അധികം പേർക്കാണ് പരുക്കേറ്റു. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്താണ് അപകടമുണ്ടായത്. പരിക്കേറ്റ നാൽപ്പതോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.








































