കറാച്ചി: താലിബാന്‍റെ വധശ്രമം നടന്ന് 10 വര്‍ഷങ്ങള്‍ക്ക് ശേഷം മലാല യൂസഫ്‍സായി പാകിസ്ഥാനിലെത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയ ദുരന്തം നേരിടുന്ന പാകിസ്ഥാനിലെ ദുരന്തബാധിതരെ സന്ദര്‍ശിക്കാനാണ് മലാല സ്വന്തം ജന്മരാജ്യത്തേക്ക് തിരിച്ചെത്തിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് താലിബാന്‍ തീവ്രവാദികള്‍ മലാലയ്ക്ക് നേരെ നിറയൊഴിക്കുമ്പോള്‍ അവള്‍ക്ക് 15 വയസായിരുന്നു പ്രായം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചതിന്‍റെ പേരിലാണ് താലിബാന്‍ മലാലയെ വെടിവച്ചത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് എതിരാണ് താലിബാന്‍.
വെടിവെപ്പിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മാലലയെ വിദഗ്ദ ചികിത്സയ്ക്കായി ബ്രിട്ടനിലേക്ക് മാറ്റിയിരുന്നു. തുടര്‍ ശസ്ത്രക്രീയകള്‍ക്കും നീണ്ട ചികിത്സയ്ക്കും ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ മലാല, ആഗോള വിദ്യാഭ്യാസ വക്താവും പിന്നാലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി. ആക്രമണം നടന്നതിന്‍റെ 10-ാം വാര്‍ഷികത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മലാല കറാച്ചിയിലെത്തിയത്. പ്രളയ ദുരിതത്തില്‍ പാകിസ്ഥാന് ഏതാണ്ട് 40 മില്യണ്‍ ഡോളറിന്‍റെ നഷ്ടം നേരിട്ടതായി ലോക ബാങ്കിന്‍റെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്രയും വലിയ നാശനഷ്ടം നേരിട്ട പാകിസ്ഥാന് സഹായമെത്തിക്കുന്നതിന്‍റെ ഭാഗമായാണ് മലാല ഇപ്പോള്‍ മാതൃരാജ്യം സന്ദര്‍ശിക്കുന്നത്.