gnn24x7

ഒരാഴ്ചയോളം കടലിൽ കഴിഞ്ഞ നൂറോളം കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി

0
338
gnn24x7

ഫ്ലോറിഡ: ഫ്ലോറിഡയുടെ തീരത്തായി വന്ന ബോട്ടില്‍ നിന്ന് 100ഓളം പേരെ രക്ഷപ്പെടുത്തിയതായി യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ഹെയ്തിയില്‍ നിന്നുള്ളവരാണ് ബോട്ടിലുള്ളവരില്‍ ഏറിയ പങ്കുമെന്നാണ് യു എസ് കോസ്റ്റ്ഗാര്‍ഡ് വിശദമാക്കുന്നത്. ഉഗാണ്ട, ബഹാമാസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ബോട്ടിലുണ്ടായിരുന്നു.

ഫ്ലോറിഡയിലെ ബോക്കാ റേടണ്‍ തീരത്ത് നിന്ന് 20 മൈല്‍ അകലെയായാണ് കോസ്റ്റ് ഗാര്‍ഡ് ബോട്ട് കണ്ടെത്തിയത്. ഇവരെ പൊലീസിന് കൈമാറി. കഴിഞ്ഞ ഒരാഴ്ചയോളമായി കടലില്‍ കഴിയുകയാണെന്നും രണ്ട് ദിവസം മുന്‍പാണ് ബോട്ടിലെ ഭക്ഷണവും വെള്ളവും തീര്‍ന്നതെന്നാണ് ബോട്ടിലുണ്ടായിരുന്നവര്‍ പറയുന്നത്. 35 സ്ത്രീകളും 10 കുട്ടികളും അടക്കമുള്ളവരെയാണ് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തുമ്പോള്‍ ആര്‍ക്കും മുറിവേറ്റിട്ടില്ലെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.

കയറ്റാന്‍ അനുമതിയുള്ളതിലും അധികം പേരെ കുത്തി നിറച്ചാണ് ഈ ബോട്ട് എത്തിയത്. പതിവ് നിരീക്ഷണ പറക്കല്‍ നടത്തുന്ന കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടറിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് ഇവര്‍ക്ക് രക്ഷയായത്. ഈ വര്‍ഷം ഇതുവരെയായി ഹെയ്തിയില്‍ നിന്നുള്ള 7137 കുടിയേറ്റക്കാരെയാണ് കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചത്.

gnn24x7