തിരുവനന്തപുരം : വിഴിഞ്ഞത്ത് കേന്ദ്രസേന വരണമെന്ന് പറയുന്നതിലൂടെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സമ്മതിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹസിച്ചു. മുഖ്യമന്ത്രി രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണം. ഗീർവാണത്തിനും മാസ് ഡയലോഗുകൾക്കും ഒരു കുറവുമില്ല. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതാണ് പ്രശ്നം വഷളാക്കിയതെന്നും മുരളീധരൻ പറഞ്ഞു. കൂടാതെ കഴക്കൂട്ടത്തെ പാത – പണി പൂർത്തിയാക്കിയാൽ തുറക്കും. എന്നാൽ മന്ത്രിമാരെ ഉദ്ഘാടന മാമാങ്കം നടത്താനനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർക്ക് ആര് കത്തയച്ചാലും അത് ഫോർവേഡ് ചെയ്യുമെന്നും അതാണ് ഗവരണറുടെ ജോലിയെന്നും മുരളീധരൻ പറഞ്ഞു. കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രതികളായ കേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനയ്ക്ക് അനുസൃതമല്ലാത്ത ബില്ല് പാഴാവുകയേ ഉള്ളൂ. അത് അവതരിപ്പിക്കാൻ ജനങ്ങളുടെ പണമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.