ഡബ്ലിൻ : അയർലണ്ടിൽ കൊടുംതണുപ്പും സ്നോയും ജനജീവിതത്തെ ബാധിച്ചു തുടങ്ങി. ഡബ്ലിൻ വിമാനത്താവളം തണുത്തുറഞ്ഞതിനെ തുടർന്ന് 143 വിമാന സർവ്വീസുകൾ റദ്ദാക്കി. ഇന്നും കൂടുതൽ സർവ്വീസുകൾ മുടങ്ങുമെന്നാണ് സൂചന. ആയിരക്കണക്കിനാളുകളുടെ യാത്രകളാണ് മുടങ്ങിയത്. നൂറുകണക്കിന് യാത്രികർക്ക് വിമാനത്താവളത്തിൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും വേണ്ടിവന്നു. മഞ്ഞിലുറഞ്ഞ വിമാനങ്ങളെ ഡി ഫോസ്റ്റ് ചെയ്യാൻ കമ്പനികൾ പാടുപെട്ടു. പലർക്കും സമയത്ത് വിമാനങ്ങളിലെ ഐസ് നീക്കുന്നതിന് കഴിഞ്ഞില്ല. ഇതോടെയാണ് ഫ്ളൈറ്റുകൾ റദ്ദാക്കേണ്ടി വന്നതെന്ന് എയർപോർട്ട് അറിയിച്ചു. അതിന്റെ ഉത്തരവാദിത്തം
എയർലൈനുകൾക്കാണെന്നും
എയർപോർട്ട് അധികൃതർ വ്യക്തമാക്കി.
വെള്ളിയാഴ്ചത്തെ 69 വിമാനങ്ങളും 74 ഇൻബൗണ്ട് ഫ്ളൈറ്റുകളുമാണ് റദ്ദാക്കിയതെന്ന് ഡി എ എ സ്ഥിരീകരിച്ചു. ശനിയാഴ്ച ഷെഡ്യൂൾ ചെയ്ത ഡസനിലേറെ ഫ്ളൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്. വാരാന്ത്യത്തിൽ യാത്ര ചെയ്യേണ്ടവർ
ഡബ്ലിൻ എയർപോർട്ടിലേക്ക് എത്തുന്നതിന് മുമ്പ് എയർലൈനുമായി ചെക്ക് ഇൻ ചെയ്യണമെന്ന് എയർപോർട്ട് നിർദ്ദേശിച്ചു. വിമാനങ്ങൾ റദ്ദാക്കിയതുമൂലം യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടുകളിൽ എയർപോർട്ട് ക്ഷമാപണം നടത്തി. കാലാവസ്ഥയുമായി ബന്ധപ്പെട്ട നിയന്ത്രണത്തിന് അതീതമായ പ്രശ്നങ്ങളാണ് കാലതാമസത്തിന് കാരണമായതെന്നും അധികൃതർ വിശദീകരിച്ചു.
വ്യാഴാഴ്ച രാത്രി വിമാനത്താവളത്തിൽ താപനില -3സിയിലെത്തിയിരുന്നു. കനത്ത
മഞ്ഞുവീഴ്ചയുമുണ്ടായി. വെള്ളിയാഴ്ച രാജ്യത്താകെ സ്നോയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഏറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ശനിയാഴ്ച ഉച്ചവരെ ഇത് തുടരുമെന്നാണ് പ്രവചനം. ഡബ്ലിൻ എയർപോർട്ട്, ഫീനിക്സ് പാർക്ക് എന്നിവിടങ്ങളിൽ 0.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. കോർക്കിലെ ഷെർക്കിൻ ഐലന്റിലാണ് ഏറ്റവും കൂടിയ 7.2 സി. താപനില രേഖപ്പെടുത്തിയത്. അയർലണ്ട് ശരിക്കും കൊടും തണുപ്പിന്റെ പിടിയിലായെന്നും സാഹചര്യങ്ങൾ കൂടുതൽ അപകടകരമായേക്കാമെന്നും മെറ്റ് ഏറാൻ പറഞ്ഞു. പൂജ്യത്തിന് താഴെയുള്ള നിരവധി ദിനരാത്രങ്ങളാണ് അയർലണ്ടിനെ കാത്തിരിക്കുന്നത്. തീരദേശ ജില്ലകളിൽ ആലിപ്പഴം, മഞ്ഞ്, നോ എന്നിവയ്ക്കും സാധ്യതയുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88








































