വാഷിങ്ടൻ: ഒമിക്രോണ്‍ കേസുകൾ കൂടുന്നതിനിടെ ന്യൂയോർക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ഡിസംബർ 5 മുതൽ ന്യൂയോർക്കിൽ കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ച് നാലു മടങ്ങ് കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പകുതിയോളം കുട്ടികൾ അഞ്ചു വയസ്സിനു താഴെയുള്ളവരാണ്. ഒമിക്രോണ്‍ രാജ്യത്ത് വ്യാപകമായി പടരുന്നുണ്ടോ എന്നത് പരിഗണിക്കാതെതന്നെ, ശൈത്യകാലത്ത് യുഎസിലെ കോവിഡ് കേസുകളിൽ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ നേരത്തേതന്നെ പ്രവചിച്ചിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് ശരാശരി 1,90,000 പേരാണ് രോഗബാധിതരായത്. ഒമിക്രോൺ വകഭേദവും ക്രിസ്മസ് ആഘോഷങ്ങളും കൂടിയായപ്പോൾ കോവിഡ് കേസുകൾ ഉയർന്നു.
ഹോം കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകളുടെ വിതരണക്ഷാമവും ഗുരുതരമായ പ്രതിസന്ധിയാണ്. 500 ദശലക്ഷം കൊറോണ പരിശോധനകള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും, കേസുകൾ ക്രമാതീതമായി ഉയർന്നു നിൽക്കുന്നതിനാൽ പരിശോധനകളുടെ കാര്യത്തിൽ അപര്യാപതയുണ്ടെന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. പരിശോധനയുടെ കുറവ് യാഥാർഥ്യമാണെന്നും പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധൻ ഡോ. ആന്റണി ഫൗചി അറിയിച്ചു.