ന്യൂഡൽഹി: സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന് കീഴീൽ കൊണ്ടുവരുന്നതിന് 1949െല ബാങ്കിങ് നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് ലോക്സഭ ബിൽ പാസാക്കി. ഇതോടെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസർവ് ബാങ്ക് പരിധിയിൽ വരും.
രാജ്യത്തെ 1,482 അർബൻ സഹകരണ ബാങ്കുകൾ ഉൾപ്പെടെ 1540 സഹകരണ സ്ഥാപനങ്ങളാണ് റിസർവ് ബാങ്കിന് കീഴിൽ വരിക. 8.6 കോടിയുടെ നിക്ഷേപമാണ് സഹകരണ ബാങ്കുകൾക്കുള്ളത്. രാജ്യത്തെ സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന് കീഴിൽ കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. നേരത്തേ ഷെഡ്യൂൾഡ് ബാങ്കുകളെയാണ് റിസർവ് ബാങ്ക് നിയന്ത്രിച്ചുകൊണ്ടിരുന്നത്.
നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വം ഒരുക്കുന്നതിനാണ് സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന് കീഴിൽ കൊണ്ടുവരുന്നതെന്നും സഹകരണ രജിസ്ട്രാറുടെ അധികാരം കുറക്കുന്നതിനല്ലെന്നും ലോക്സഭയിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സഹകരണ ബാങ്കുകളിലെ രജിസ്ട്രാറുടെ അധികാര പരിധിയിൽ ഇടപ്പെടില്ലെന്നും എന്നാൽ ബാങ്കിങ് പ്രവർത്തനങ്ങളിൽ റിസർവ് ബാങ്ക് നിയന്ത്രണമുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.