കൊച്ചി: നടിയെ അക്രമിച്ച് പീഡിപ്പിച്ച കേസില്‍ ക്രോസ് വിസ്താരം നടന്നു കൊണ്ടിരിക്കേ, വിസ്താരത്തിന്റെ മാനദണ്ഡങ്ങള്‍ വിചാരണക്കോടതിയില്‍ ലംഘിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ വനിതാ ജഡ്ജി ആയിരുന്നിട്ടു പോലും നടിക്ക് പരിഗണ കിട്ടിയില്ലെന്നും ഇരയുടെ മാനസികാവസ്ഥപോലും പരിഗണിക്കപ്പെടാത്ത അവസ്ഥ വന്നുവെന്നും, പലതവണ കോടതി മുറിയില്‍ ഇരയായ നടിയ്ക്ക് കരയേണ്ടി വന്നുവെന്നും നടി ഹൈക്കോടതിയോട് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടിയും സര്‍ക്കാരും വിചാരണക്കോടതി മാറ്റണമെന്ന ആവശ്യപ്രകാരം ഹരജി സമര്‍പ്പിച്ചത്. ഇതിന്റെ വിധി പറയാന്‍ ഹൈക്കോടതി വേറൊരു ദിവസത്തേക്ക് നീട്ടി.
വിചാരണക്കോടതിയുമായി ഇനി മുമ്പോട്ടുപോവാന്‍ സാധ്യമല്ലെന്നാണ് പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതി മുമ്പാകെ അവതരിപ്പിച്ച പ്രധാന കാര്യം. അക്രമിക്കപ്പെട്ട നടിയുടെ മാനസികാവസ്ഥ ഒട്ടും പരിഗണിക്കാത്ത തരത്തില്‍ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെയാണ് പ്രതിഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളെ തടയുന്നതിന് വേണ്ടുന്ന കാര്യങ്ങളോ, വിസ്താരത്തിന്റെ യഥാര്‍ത്ഥ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുവാനോ വിചാരണക്കോടതി തയ്യാറായില്ലെന്ന് അതി രൂക്ഷമായി പ്രോസിക്യൂഷന്‍ വാദിച്ചു. അതുകൊണ്ടു തന്നെ കേസിന്റെ തുടര്‍ന്ന നടപടികള്‍ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ വിചരണക്കോടതിയുമായി മുമ്പോട്ടുപോകുവാന്‍ മാനസികമായി സാധിക്കുന്നില്ലെന്ന് നടി കോടതിയെ അറിയിച്ചു. തനിക്ക് പലപ്പോഴും കോടതിക്ക് മുന്‍പില്‍ കരഞ്ഞ് ഉത്തരം നല്‍കേണ്ട അവസ്ഥ വന്നുവെന്നും നടി വെളിപ്പെടുത്തി. ഇതോടെ വിചാരണ നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇത് വെള്ളിയാഴ്ച വരെ തുടരുമെന്നും അറിയിച്ചു.