ഭക്ഷണസ്നേഹിയായ ഒരു യുവാവിന്റെ ശ്വാസകോശം കണ്ട് ഞെട്ടിയിരിക്കുകയാണ് ഡോക്ടർമാർ. ചൈനീസ് സ്വദേശിയായ വാംഗ് എന്ന യുവാവ് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ ഇയാളുടെ ശ്വാസകോശം നിറയെ ജീവനുള്ള പുഴുക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് കണ്ടെത്തി.
പരിശോധനഫലം കണ്ട ഡോക്ടര്‍മാർ വാംഗിനോട് ഭക്ഷണരീതിയെക്കുറിച്ച് ചോദിച്ചു. ഒച്ചുകൾ, പലതരം മത്സ്യങ്ങൾ എന്നിവയൊക്കെയായിരുന്നു ഭക്ഷണം. ഒരു തവണ പാമ്പിന്റെ പിത്താശയം പച്ചയ്ക്ക് ഭക്ഷിച്ചുവെന്നും ഇയാള്‍ ഡോക്ടറെ അറിയിച്ചു. പരാന്നഭോജികളിൽ നിന്നുണ്ടാകുന്ന പാരഗണിമയാസിസ് എന്ന അണുബാധയാണ് യുവാവിനെന്ന് ഇതോടെ ഡോക്ടർ സ്ഥിരീകരിക്കുകയും ചെയ്തു.
മത്സ്യവിഭവങ്ങൾ പച്ചയായി ഭക്ഷിക്കുന്നത് മൂലം ചിലർക്ക് ഇത്തരം അണുബാധയുണ്ടാകാറുണ്ട്. ഇതാകാം വാംഗിന്‍റെ ശ്വാസകോശത്തിൽ പുഴുക്കളെയെത്തിച്ചതെന്നാണ് കരുതപ്പെടുന്നത്. മത്സ്യവിഭവങ്ങളുടെ പേരിൽ സമ്പന്നമാണ് ചൈന. പച്ചയായും പാകം ചെയ്തും പലവിധത്തിൽ ആളുകൾ ഭക്ഷണമാക്കാറുണ്ട്. കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഉയർന്നതും ചൈനയുടെ ഇതേ ഭക്ഷണരീതിയുടെ പേരിൽ തന്നെയായിരുന്നു.
ഇതാദ്യമായല്ല ചൈനയിൽ നിന്ന് ഇത്തരം വാർത്തകൾ എത്തുന്നത്. നേരത്തെ ഒരാളുടെ തലച്ചോറിൽ പറ്റിപ്പിടിച്ചിരുന്ന 12 സെ മീ നീളമുള്ള ജീവനുള്ള പുഴുവിനെ ഡോക്ടർമാർ നീക്കം ചെയ്തിരുന്നു. മാംസം ഭക്ഷിക്കുന്ന ആ പുഴു പതിനഞ്ച് വർഷത്തോളമായിരുന്നു അയാളുടെ തലച്ചോറിൽ വസിച്ചത്.