ഇന്റർനെറ്റ് വിതരണ മേഖലയേയും ബാധിച്ച് കോവിഡ് 19. ഐടി മേഖലയടക്കം ഭൂരിഭാഗം കമ്പനികളും വർക്ക് ഫ്രം ഹോമിലേക്ക് മാറിയതോടെ ഇന്റർനെറ്റ് ഉപയോഗം കുതിച്ചുയർന്നു. ഇതോടെ നെറ്റ് വർക്ക് ജാം ആകുന്നതാണ് പ്രതിസന്ധി. ഇത് കമ്പനികളുടെ പ്രവർത്തനത്തേയും സാരമായി ബാധിക്കുന്നുണ്ട്.
കോവിഡ് വെല്ലുവിളിയായതോടെ ഐ ടി കമ്പനികളെല്ലാം വർക്ക് അറ്റ് ഹോം സംവിധാനം നടപ്പിലാക്കി. വൻകിട ഐടി കമ്പനികളുടെ ഡേറ്റ സെന്ററുകളോട് ചേർന്ന് ജോലി എടുത്തിരുന്നവരെല്ലാം വീടുകളിലേക്ക് മാറിയതോടെ ഉയർന്ന സ്പീഡിൽ ഉള്ള ഇൻറർനെറ്റ് ഉപയോഗം ആവശ്യമായി വന്നു. അപ്രതീക്ഷിതമായി ഉപയോഗം കുതിച്ചുയർന്നതോടെ വിതരണ ശൃംഖലയെ ഇത് ഇത് പ്രതിസന്ധിയിലാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു തൊഴിലിടങ്ങളും അടച്ചതോടെ വീട്ടിലിരുന്നുള്ള ഇന്റർനെറ്റ് ഉപയോഗവും വർധിച്ചു. ഇതുകൂടാതെ പഠന ക്ലാസുകൾ ഓൺലൈനിലൂടെയായി. ലോകത്തെമ്പാടുമായി ഈ പ്രതിസന്ധി നേരിടുന്നുണ്ട്.
പുതിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ഇൻറർനെറ്റ് ബാന്റ് വിഡ്ത്ത് 40 ശതമാനം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഇന്റർനെറ്റ് ഉപഭോഗം കൂടുന്ന സമയങ്ങളിൽ ആമസോൺ, നെറ്റ്ഫ്ലിക്സ്, യൂട്യൂബ് എന്നിവയോട് എസ്ഡി സ്ട്രീമിങ്ങിലേക്ക് മാറാൻ യൂറോപ്യൻ യൂണിയൻ ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു. കോവിഡ് ഭീതി എന്ന് അവസാനിക്കും എന്ന് യാതൊരു സൂചനയുമില്ലാത്ത സാഹചര്യത്തിൽ ഇന്റർനെറ്റ് ഉപയോഗത്തിൽ ഇനിയും വർധനവുണ്ടാകാനാണ് സാധ്യത.ഓവർലോഡ് ഒഴിവാക്കാൻ ബ്രോഡ് ബാന്റ് ഉപയോഗം നിരീക്ഷിക്കാനാണ് വിദഗ്ധർ ഉപദേശിക്കുന്നത്. Speedtest.net വഴി ഇന്റർനെറ്റ് സ്പീഡ് അറിയാവുന്നതാണ്.