കൊറോണ വൈറസ് ബാധയെത്തുടർന്ന് സ്‌കൂളുകൾ അടച്ചു. തൊഴിലിടങ്ങൾ പലതും വീട്ടിൽ ഇരുന്നു തൊഴിൽ ചെയ്യാൻ ജീവനക്കാരെ അനുവദിച്ച് തുടങ്ങി. എന്നാൽ ഈ സാഹചര്യങ്ങളിലെല്ലാം ജീവിത മാർഗം തടസ്സപ്പെടുന്നവരാണ് ദിവസ വേതനക്കാർ. കെട്ടിടനിർമ്മാണ തൊഴിലാളികൾ, മറ്റു നിർമ്മാണ മേഖലകളിൽ പണിയെടുക്കുന്നവർ, ഹോട്ടൽ ജീവനക്കാർ, സിനിമാ പിന്നണിയിൽ പ്രവർത്തിക്കുന്നവർ എന്നിങ്ങനെ പോകുന്നു അവരുടെ നിര.
സ്‌കൂൾ പൂട്ടിയിട്ടും ബിവറേജസ് തുറന്നു പ്രവർത്തിക്കുന്ന സാഹചര്യം പലരെയും ചൊടിപ്പിക്കുന്നു. സുരക്ഷാ രീതികൾ പിന്തുടർന്നാൽ ദിവസ വേതന മേഖലയിൽ പണിയെടുക്കുന്നതിൽ എന്താണ് കുഴപ്പം എന്നാണ് പലരുടെയും ചോദ്യം.
സിനിമാമേഖലയിലാണ് ഈ ചോദ്യം പ്രധാനമായും ഉന്നയിക്കപ്പെടുന്നത്.
“ബീവറേജ് ജീവനക്കാരെ സപ്പോർട്ട് ചെയ്യാൻ ഇവിടെ സർക്കാറുണ്ട്. ഒരു സിനിമ കൊണ്ട് ജീവിക്കുന്ന എത്രയോ ലക്ഷോപലക്ഷം കുടുംബങ്ങളുണ്ട്…അതും ദിവസ ബാറ്റ അടിസ്ഥാനത്തിൽ. അവർ എങ്ങനെ ജീവിക്കും ഈ സാഹചര്യത്തിൽ? അവർക്കും കൂടെ ഒരു വരുമാനം കൊടുത്തു കൂടെ? നിർത്തി വെച്ച സിനിമ ഷൂട്ടിംഗ് വീണ്ടും തുടങ്ങണം, കർശന നിയന്ത്രണത്തിൽ നിന്ന് കൊണ്ട് മാത്രം …അത് ആ കുടുംബങ്ങൾക്കു വലിയൊരു ആശ്വാസമാകും തീർച്ച…” സംവിധായകൻ വിജിത് നമ്പ്യാർ ഫേസ്ബുക് പോസ്റ്റിൽ കുറിക്കുന്നു.
സിനിമാ, ഷൂട്ടിംഗ് മേഖലകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് ‘ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ്’ ടെക്നിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് സഹായം എത്തിക്കാനുള്ള തീരുമാനത്തിലാണ്.