ഡെറാഡൂൺ: കോവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പല സംസ്ഥാനങ്ങളും കർശനമായി നടപ്പിലാക്കുന്നുണ്ട്. ഇക്കാര്യത്തിൽ പൊലീസും അതീവ ജാഗ്രതയിലാണ്, ലോക്ക് ഡൗൺ നിയമലംഘനം നടത്തുന്നവർ അറസ്റ്റ് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളും നേരിടേണ്ടി വരും.
ഉത്തരാഖണ്ഡിൽ ലോക്ക് ഡൗൺ നിയമം ലംഘിച്ച് ചുറ്റാനിറങ്ങിയ കുറച്ച് വിദേശസഞ്ചാരികൾക്കും കഴിഞ്ഞ ദിവസം പൊലീസ് നടപടി നേരിടേണ്ടി വന്നിരുന്നു. യുഎസ്, ആസ്ട്രേലിയ, മെക്സികോ, ഇസ്രായേൽ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ടൂറിസ്റ്റുകളാണ് ലോക്ക് ഡൗൺ നിയമം ലംഘിച്ചതിന് പൊലീസിന്റെ ശിക്ഷ നേരിട്ടത്.
റിഷികേശിൽ ഗംഗാ തീരത്തെത്തിയതായിരുന്നു ഒരു സംഘം ടൂറിസ്റ്റുകൾ. ലോക്ക് ഡൗണിനെക്കുറിച്ച് അറിയാമായിരുന്നോ എന്ന് ചോദിച്ച ശേഷം ഇവരെക്കൊണ്ട് മാപ്പ് എഴുതി വാങ്ങുകയാണ് പൊലീസ് ചെയ്തത്. അതും 500 തവണ. ‘ഞാൻ ലോക്ക് ഡൗൺ ലംഘിച്ചു.. മാപ്പ്..’ എന്നായിരുന്നു എഴുതി വാങ്ങിയത്.
പ്രദേശവാസികൾ പോലും ലോക്ക് ഡൗൺ നിയമങ്ങൾ അനുസരിച്ച് വീടിനുള്ളിൽ തന്നെ തുടരുമ്പോൾ വിദേശ സഞ്ചാരികളെ ഇങ്ങനെ ചുറ്റിക്കറങ്ങാൻ അനുവദിക്കില്ലെന്നാണ് തപോവൻ പൊലീസ് പോസ്റ്റ് ഇൻ ചാർജ് വിനോദ് ശർമ അറിയിച്ചത്. ഇപ്പോൾ ഇവർക്ക് നൽകിയ ശിക്ഷ ഒരു ശക്തമായ സന്ദേശം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക ഗൈഡുകൾ ഒപ്പമില്ലാതെ വിദേശ സഞ്ചാരികളെ താമസിക്കുന്ന ഹോട്ടലുകളിൽ നിന്ന് പുറത്തിറക്കരുതെന്ന് ഹോട്ടലുകൾക്ക് നിർദേശം നൽകുമെന്നും അല്ലാത്തപക്ഷം ഹോട്ടൽ അധികൃതർ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.