അതിജീവനത്തിന്‍റെ പ്രതീകങ്ങളായ രണ്ടുപേര്‍ കണ്ടുമുട്ടിയ ചിത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്.
നോബല്‍ പുരസ്കാര ജേതാവ് മലാല യൂസുഫ്സായും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗും ബ്രിട്ടനിലെ ഓക്സഫഡ് സര്‍വകലാശാലയിൽ കണ്ടുമുട്ടിയ ചിത്രമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.
ഗ്രേറ്റക്കൊപ്പം ഒരു ബെഞ്ചില്‍ ഇരിക്കുന്ന ചിത്രമാണ് മലാല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഓക്സഫഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയാണ് മലാല. ഹൃദയത്തിന്‍െറ ഇമോജിക്കൊപ്പം നന്ദി അറിയിച്ചാണ് മലാല ഇരുവരുടെയും ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബ്രിസ്റ്റളില്‍ നടക്കുന്ന ഒരു സ്കൂള്‍ സമരത്തില്‍ പങ്കെടുക്കാനാണ് ഗ്രേറ്റ ബ്രിട്ടനിലെത്തിയത്. ഇന്ന് ഞാൻ എന്റെ റോൾ മോഡലിനെ കണ്ടെന്നാണ് ചിത്രം പോസ്റ്റ് ചെയ്ത് ഗ്രേറ്റ തുൻബെർഗ് ട്വിറ്ററിൽ കുറിച്ചത്.
കുറഞ്ഞ പ്രായത്തിനുള്ളില്‍ ലോകം മൊത്തം ചര്‍ച്ച ചെയ്യുന്ന രണ്ടു സുപ്രധാന വിഷയങ്ങളില്‍ ശബ്ദമുയര്‍ത്തിയവരാണ് ഇരുവരും. ഗ്രേറ്റ കാലാവസ്ഥ മാറ്റത്തിനെതിരെ പ്രതികരിച്ചപ്പോള്‍ മലാല സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി പോരാടി.
മലാലയെ വെടിയുണ്ട കൊണ്ടായിരുന്നു തീവ്രവാദികള്‍ നേരിട്ടത്. 2014ല്‍ മലാലയെ നോബല്‍ പുരസ്കാരം നല്‍കി ആദരിച്ചു. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ പുരസ്കാര ജേതാവും ഈ 22 കാരിയായി.