തിരുവനന്തപുരം: കേരളത്തിന്റെ ബസ് സര്‍വ്വീസില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ഏറെ പങ്കുണ്ട്. എന്നാലിതാ, കേരള ട്രാന്‍ശ്‌പോര്‍ട്ടിന് സമാന്തരമായി കേരളത്തില്‍ ആദ്യമായി പൊതുഗതാഗതത്തില്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി രൂപവത്കരിക്കുന്നു. ഇതിന്റെ പേര് കെ-സ്വിഫ്റ്റ് എന്നായിരിക്കും. ജനുവരി 26 ന് ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് വകുപ്പു വിഭാഗങ്ങളില്‍ നിന്നും ലഭ്യമായ വിവരം.
നിലവിലുള്ള ബസ്സുകളായ ഓര്‍ഡിനറികളും പാസഞ്ചര്‍ ബസ്സുകളും നിലവില്‍ തുടരുമ്പോള്‍, സൂപ്പര്‍ഫാസ്റ്റ് അടക്കമുള്ള എല്ലാ ദീര്‍ഘദൂര ബസ്സ് സര്‍വ്വീസുകളും സി.എന്‍.ജി. ഇലക്ട്രിക് ബസ്സുകളും ഉള്‍പ്പെടെ 2000 ത്തോളം ബസ്സുകള്‍ പുതിയ കമ്പനിയുടെ കീഴിലായിരിക്കും പ്രവര്‍ത്തം തുടരുക. എന്നാല്‍ നിലവിലുള്ള കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ അതേ സംവിധാനത്തില്‍ തുടരും. പുതിയ വിഭാഗവുമായി ഈ തൊഴിലാളികള്‍ക്ക് ബന്ധമുണ്ടാവില്ല.
കമ്പനി പ്രാബല്ല്യത്തില്‍ വന്നാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവും. അതില്‍ പ്രധാനപ്പെട്ടത് കോര്‍പ്പറേഷന്റെ നിയമങ്ങളും ആനുകൂല്യങ്ങളും ഈ പുതിയ കമ്പനിയെ ബാധിക്കില്ലെന്നാണ്. അതുപോലെ നിലിവിലുള്ള കോര്‍പ്പറേഷന്റെ ഒരു ബാധ്യതയും ഈ പുതിയ കമ്പനിയെ ബാധിക്കില്ല. ഈ പുതിയ കമ്പനിക്ക് മാത്രമായി പുതിയ നിയമ വ്യവസ്ഥകളും, വേതന വ്യവസ്ഥകളും ആയിരിക്കും. എല്ലാവര്‍ക്കും പുതിയ തരത്തിലുള്ള യൂണിഫോമുകളും എട്ടുമണിക്കൂര്‍ കഴിഞ്ഞ് അധികം ജോലി ചെയ്യുന്ന എല്ലാ മണിക്കൂറുകള്‍ക്കും ഓവര്‍ടൈം അലവന്‍സുകളും നല്‍കും. ഈ കമ്പനിയില്‍ തൊഴിലാളി സംഘടനകള്‍ പുതുതായി രജിസ്റ്റ്ര്‍ ചെയ്യേണ്ടിവരും.
കിഫ്ബി സഹായധനമായി നല്‍കുന്ന തുക ഉദ്ദേശ്യം 280 കോടി രൂപയും കമ്പനിക്കായി ഉപയോഗിക്കും. കേന്ദ്ര സര്‍ക്കാര്‍ ഇതിനായി നല്‍കുന്ന 180 കോടി തുക മുഴുവന്‍ പുതിയ ഇലക്ട്രിക് ബസ്സുകള്‍ വാങ്ങിക്കാനാണ് ഉപയോഗിക്കുക. ഇതോടൊപ്പം കേരള സര്‍ക്കാരിന്റെ 50 കോടി രൂപയും ചേര്‍ത്താണ് പുതിയ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതില്‍ കിഫ്ബിയില്‍ നിന്നും ലോണായി നല്‍കപ്പെടുന്ന കടബാധ്യത കമ്പനിയുടെ വരവില്‍ നിന്നും ഘട്ടം ഘട്ടമായി അടച്ചുതീര്‍ക്കും.