മോസ്കോ: കൊറോണ വൈറസ് ബാധിതനായി അഭിനയിച്ച് ആളുകളെ പറ്റിച്ച യുവാവ് അറസ്റ്റിൽ. കൊറോണ വൈറസ് ഭീതി പരത്തി വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിർവികാരമായ ഇത്തരമൊരു പ്രാങ്കുമായി ഇറങ്ങിയ തജികിസ്താനി സ്വദേശി കരോമറ്റുല്ലോ ഷബോറോവ് എന്ന പ്രാങ്ക്സ്റ്റാറാണ് പൊലീസ് പിടിയിലായത്.
മോസ്കോയിലെ ഒരു മെട്രോ ട്രെയിനായിരുന്നു യുവാവ് പ്രാങ്കിനായി തെരഞ്ഞെടുത്തത്. മാസ്കും ധരിച്ച് അത്യന്തം ക്ഷീണിതനായി ആളുകൾക്ക് നടുവിൽ നിന്ന ഇയാൾ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. രണ്ട് പേർ ഇയാളെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വിറയൽ ആരംഭിക്കാനും തുടങ്ങി. ഇതോടെ ഇയാൾ കൊറോണ വൈറസ് ബാധിതൻ തന്നെയെന്ന സംശയത്തിൽ പരിഭ്രാന്തരായ ആളുകൾ ഓടിമാറുകയാണ്… ഇയാൾക്ക് ഒപ്പമുണ്ടായിരുന്നു ആളുകൾ ഇതേസമയം കൊറോണയെ സംബന്ധിച്ച് എന്തോ വിളിച്ചു പറയുകയും കൂടി ചെയ്തതോടെയാണ് ആളുകളിൽ ഭീതി ഉണ്ടായതെന്നാണ് റഷ്യൻ ആഭ്യന്തരമന്ത്രാലയ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
സംഭവത്തിന്റെ വീഡിയോ അധികം വൈകാതെ തന്നെ വൈറലായി. പിന്നാലെയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗുണ്ടായിസമെന്ന് സംശയിച്ചാണ് അറസ്റ്റ്. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ ശിക്ഷ ലഭിച്ചേക്കും. എന്നാൽ ഇത്തരമൊരു പ്രാങ്കിലൂടെ കൊറോണ വൈറസിനെക്കുറിച്ച് ബോധവത്കരണം നടത്താനാണ് തന്റെ കക്ഷി ശ്രമിച്ചതെന്നാണ് കരോമറ്റുല്ലോയുടെ അഭിഭാഷകൻ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്താൻ ഇയാൾ മുൻപ് ചെയ്തിട്ടുള്ള വീഡിയോകളുടെ ഉള്ളടക്കം പരിശോധിച്ചാൽ മതിയെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.