ആലപ്പുഴ: മൂല്യനിർണയത്തിനായി വീട്ടിൽ കൊണ്ടുവന്ന ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകൾ കത്തിനശിച്ചെന്ന് അധ്യാപിക. കായംകുളം എം.എസ്.എം കോളേജിലെ അധ്യാപിക അനുവാണ് 38 വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കത്തിനശിച്ചതായി പൊലീസിനെ അറിയിച്ചത്.
കേരള സർവകലാശാല അടുത്തിടെ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എസ്‌സി രസതന്ത്രം പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കത്തിനശിച്ചത്. ലോക്ഡൗണായതിനാൽ അധ്യാപകർ വീട്ടിലാണ് മൂല്യനിർണയം നടത്തുന്നത്. വീട്ടിൽ ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ ഉത്തരക്കടലാസുകൾ പരിശോധിക്കുന്നതിനിടയിൽ ആഹാരം കഴിക്കാനായി മുറിവിട്ട് പോയി. അപ്പോഴാണ് ഉത്തരക്കടലാസിന് തീപിടിച്ചതെന്നാണ് അധ്യാപിക പറയുന്നത്.
കായംകുളം പോലീസ് കേസെടുത്ത് സ്ഥലത്തെത്തി പരിശോധന നടത്തി. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥനും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തിയെന്നും അവരുടെ റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ കാരണം അറിയാനാകൂവെന്നും പൊലീസ് പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളിൽ ഉത്തരക്കടലാസ് നഷ്ടമായ വിദ്യാർഥികൾക്കായി അടിയന്തരമായി പുനർപരീക്ഷ നടത്തുകയാണ് നടപടിക്രമമെന്ന് കേരള സർവകലാശാലാ വൃത്തങ്ങൾ അറിയിച്ചു. മറ്റുള്ളവർക്കൊപ്പംതന്നെ ഇവരുടെയും ഫലപ്രഖ്യാപനവുമുണ്ടാകും.