കോഴിക്കോട്: മോഷ്ടിച്ച സ്വർണാഭരണം ഒൻപത് വർഷത്തിന് ശേഷം ഉടമക്ക് തിരികെ നൽകി മോഷ്ടാവ്. അതേ അളവിലുള്ള സ്വർണമാണ് മോഷ്ടാവ് തിരികെ നൽകിയത്. അന്നത്തെ സ്വർണ വിലയും ഇന്നത്തെ വിലയും താരതമ്യം ചെയ്താൽ ഒരു ലക്ഷം രൂപയോളം അധികം വിലയാണ് ഇപ്പോൾ.
തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങത്ത് ടൗണിന് സമീപം താമസിക്കുന്ന സ്ത്രീക്കാണ് ഒൻപത് വർഷത്തിന് ശേഷം സ്വർണ്ണം തിരികെ ലഭിച്ചത്. മോഷ്ടിച്ച സ്വര്‍ണവും കൂടെയൊരു കുറിപ്പും കിടപ്പ് മുറിയുടെ ജനലില്‍ നിന്നാണ് അവർക്ക് ലഭിച്ചത്.
അലമാരയിലിരുന്ന ഏഴേകാൽ പവൻ മാല നഷ്ടപ്പെട്ടത് ഒരുപാട് നാള് കഴിഞ്ഞാണ് അവർ അറിഞ്ഞത്. അതുകൊണ്ടുതന്നെ അവർ പോലീസിൽ പരാതിയും നൽകിയിരുന്നില്ല. നഷ്ടപ്പെട്ട അതേ മോഡല്‍ മാലയാണ് തിരികെ മോഷ്ടാവ് വെച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ അറിയാതെ എടുത്തുപോയതാണെന്നും അതിന് പകരമായി ഇത് സ്വീകരിച്ച് പൊരുത്തപ്പെട്ടുതരണമെന്നുമാണ് കുറിപ്പിൽ എഴുതിയിട്ടുണ്ട്.