അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും സാക്ഷര കേരളത്തിന് ഒരു പഞ്ഞവുമില്ല. ഭാവി പ്രവചിക്കുന്നവരെന്ന വ്യാജേന വീട്ടിലെത്തി ഏഴുപവന്‍ സ്വര്‍ണാഭരണവും 3000രൂപയും കവര്‍ന്ന വനിതാ സംഘത്തിലെ ഒരാള്‍ പിടിയില്‍.
ചേര്‍ത്തല സ്വദേശിനിയും ശൂരനാട് വടക്കുകരയില്‍ ഇരുകണ്ടംവിളയില്‍ രാധാമണി രാജേന്ദ്രന്‍ ആണ് പിടിയിലായത്. സംഘത്തിലെ ഒരാള്‍കൂടി പിടിയിലാകാനുണ്ട്. കവര്‍ന്ന സ്വര്‍ണം കിടങ്ങൂരിലെ സ്വര്‍ണക്കടയിലാണ് വിറ്റഴിച്ചത്. ഇത് പോലീസ് കണ്ടെടുത്തു.
2019 ഡിസംബര്‍ നാലിനാണ് കവര്‍ച്ച നടന്നത്. വള്ളിച്ചിറ ചെറുകര ചാലാടിയില്‍ പ്രിയാ മഹേഷിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഭാവി പ്രവചിക്കാനെന്ന വ്യാജേന രണ്ടംഗസംഘം വീട്ടിലെത്തി കുടുംബത്തിനുണ്ടാകാനിടയുള്ള ദോഷങ്ങളെക്കുറിച്ച് വീട്ടുടമസ്ഥയുമായി സംസാരിച്ചു. ഇതിനുശേഷം 250രൂപ പ്രതിഫലമായി ആവശ്യപ്പെട്ടു.
അലമാരയില്‍നിന്ന് രൂപ നല്‍കിയപ്പോള്‍ വെള്ളം കുടിക്കാന്‍ വേണമെന്ന് പറഞ്ഞു. വെള്ളം എടുക്കുവാന്‍ വീട്ടുടമസ്ഥ അടുക്കളയിലേക്കു പോയപ്പോള്‍ അലമാരയില്‍നിന്ന് സ്വര്‍ണം എടുത്തു. സ്വര്‍ണം കാണാതായതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നിരവധി സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്