ന്യൂഡൽഹി: രാജ്യത്ത് മറ്റൊരു കേന്ദ്രമന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബിജെപി മുതിർന്ന നേതാവ് കൂടിയായ അർജുൻ രാം മേഖ്വാലിനാണ് രോഗം സ്ഥിരീകരിച്ചത്. താൻ കോവിഡ് ബാധിതനാണെന്ന വിവരം മേഖ്വാൽ തന്നെയാണ് ട്വീറ്റ് ചെയ്തത്. നിലവിൽ അദ്ദേഹത്തെ ഡൽഹിയിലെ എയിംസിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
‘കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടതോടെ തന്നെ ഞാൻ പരിശോധനകൾ നടത്തിയിരുന്നു. ആദ്യ പരിശോധനഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും രണ്ടാമത്തെ ഫലം പോസിറ്റീവായി വന്നു. ആരോഗ്യനില തൃപ്തികരമാണെങ്കിലും വിദഗ്ധരുടെ നിർദേശപ്രകാരം എയിംസിൽ ചികിത്സയ്ക്കായി പ്രവേശിച്ചിരിക്കുകയാണ്. ഈയടുത്ത ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരും ദയവു ചെയ്ത് ആരോഗ്യം ശ്രദ്ധിക്കണമെന്ന് അഭ്യർഥിക്കുകയാണ്’. മേഖ്വാൽ ട്വീറ്റ് ചെയ്തു. കോവിഡ് രോഗം സ്ഥിരീകരിക്കുന്ന നാലാമെത്തെ കേന്ദ്രമന്ത്രിയാണ് ജലവിഭവശേഷി വകുപ്പ് മന്ത്രിയായ അർജുൻ രാം മേഖ്വാൽ.
കൊറോണയെ പ്രതിരോധിക്കാൻ പപ്പടം കഴിക്കാൻ നിർദേശം നൽകിയതിനെ തുടർന്നാണ് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹം വാർത്തകളിൽ നിറയുന്നത്. ‘ഭാഭിജി’ എന്ന പേരിലുള്ള പപ്പടം കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്‍റിബോഡികളു ടെ ഉത്പ്പാദനം കൂട്ടുമെന്നായിരുന്നു എംപിയുടെ അവകാശവാദം. ഈ വിചിത്ര മാർഗനിർദേശത്തിന്‍റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായാണ് ഒരു പപ്പടം നിർമ്മാണ കമ്പനി തയ്യാറാക്കിയ പുതിയതരം പപ്പടം അവതരിപ്പിച്ചു കൊണ്ടായിരുന്നു ഈ അവകാശവാദം. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ തീർത്തും ഫലപ്രദമാണീ പപ്പടമെന്ന് തെളിയുകയും ചെയ്തെന്നായിരുന്നു മേഖ്വാൽ പറഞ്ഞത്.. സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾക്ക് വഴി വച്ച ‘പപ്പട മരുന്ന്’ നിർദേശിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.