കുമാരകം: വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും പാരിതോഷികമായി ലഭിച്ച 5.08 ലക്ഷം രൂപ തൻറെ ബാങ്ക് അക്കൗണ്ടിൽ നിന്നും സഹോദരി പിൻവലിച്ചതായി മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം ലഭിച്ച കുമരകം മഞ്ചാടിക്കരി എൻ.എസ്. രാജപ്പൻ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. സഹോദരി ചെത്തുവേലി സ്വദേശി വിലാസിനിക്കെതിരായാണ് രാജപ്പന്റെ പരാതി. കഴിഞ്ഞ ഫെബ്രുവരിയിലാണു വിലാസിനി പണം പിൻവലിച്ചത്, ബുധനാഴ്ച ബാങ്കിൽ നിന്നു സ്റ്റേറ്റ്മൻറെടുത്തപ്പോഴാണ് പണം പിൻവലിച്ചതായി അറിഞ്ഞതെന്നും തനിക്ക് സമ്മാനമായി ലഭിച്ച 2 വള്ളങ്ങളും വിലാസിനി കൈവശം വച്ചിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
രാജപ്പന് വീടു വയ്ക്കുന്നതിനു വേണ്ടി സ്ഥലം വാങ്ങാനാണ് ബാങ്കിൽ നിന്നു പണമെടുത്തതെന്നും ലോക്ക്ഡൗൺ കാരണം സ്ഥലം ആധാരം ചെയ്തു വാങ്ങാൻ കഴിഞ്ഞില്ലെന്നുമാണ് വിലാസിനിയുടെ വാദം.
പക്ഷാഘാതം മൂലം കാലുകൾ തകർന്ന രാജപ്പൻ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ടുകായലിലെയും മീനച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. സ്വന്തമായി വീടില്ലാത്ത രാജപ്പൻ നേരത്തേ വിലാസിനിക്കൊപ്പമായിരുന്നു താമസം. ഇപ്പോൾ അതിനു വിലാസിനിയുടെ വീടിനു സമീപത്തുള്ള സഹോദരൻ പാപ്പച്ചിക്കൊപ്പമാണ് രാജപ്പൻ കഴിയുന്നത്.