ചെന്നൈ: പബ്‌ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങള്‍ വരുമാനം നേടുന്ന തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബറായ പബ്ജി മദനെതിരെ കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞെന്നു കേസ്. പബ്ജി 18 പ്ലസ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് മദൻ. സഹകളിക്കാരുമായി നടത്തുന്ന ദ്വയാർഥ, അശ്ലീല പ്രയോഗങ്ങളുമായിരുന്നു പബ്ജി 18 പ്ലസ് എന്ന ചാനലിന്റെ പ്രത്യേകത.
അശ്ലീല പദപ്രയോഗങ്ങള്‍ പരിധി വിട്ടതോടെ സഹകളിക്കാരി ചെന്നൈ പൊലീസില്‍ പരാതി നല്‍കി. തൊട്ടുപിറകെ 150 സ്ത്രീകള്‍ പൊലീസിനെ സമീപിച്ചു. തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു മദന്‍ യൂട്യൂബ് ലൈവില്‍ എത്തി വെല്ലുവിളിച്ചതോടെ കേസന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി വിഭാഗം ഏറ്റെടുത്തു. ഇതോടെ മദൻ ഒളിവിൽപ്പോയി.
യൂട്യൂബ് ചാനൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഭാര്യ കൃതികയുടെ പേരിലാണ്. മദനുവേണ്ടി തിരച്ചില്‍ തുടരുന്നതിനിടെ ഭാര്യ കൃതികയെ പൊലീസ് സേലത്തു വച്ചു അറസ്റ്റുചെയ്തു.
പബ്ജി ഗെയിം നിരോധിച്ചിട്ടുണ്ടെങ്കിലും പല വഴികളിലൂടെ ഇപ്പോഴും കളിക്കാന്‍ കഴിയും. ഈ സാധ്യതയാണു പബ്ജി മദന്‍ ഉപയോഗപ്പെടുത്തിയത്. ഇവ യൂട്യൂബില്‍ ലൈവ് സ്ട്രീമിങ് നടത്തി ലക്ഷങ്ങളാണ് ഇയാള്‍ ഉണ്ടാക്കിയിരുന്നത്. ഐടി നിയമത്തിലെ 4 വകുപ്പുകളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കൂടാതെ നിരോധിത ഗെയിം കളിച്ചതിനും കേസുണ്ട്.